മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യൂറോപ്പിലേക്കു പോകുന്നതിനെതിരെ പ്രചരിക്കുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ലോകത്തെ അറിയാനും പഠിക്കുന്നതിനും വിദേശയാത്രകൾ നല്ലതാണ്. മുഖ്യമന്ത്രി യൂറോപ്പില്‍ പോയാല്‍ എന്താണ് കുഴപ്പമെന്നും മന്ത്രി ചോദിച്ചു.
കേരളം അത്ര ദരിദ്രമായ സംസ്ഥാനമല്ല. പത്ത് ലക്ഷം കോടി രൂപ ആഭ്യന്തര വരുമാനമാണ് കേരളത്തിനുള്ളത്. മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ല. ഒമാനേക്കാൾ കൂടുതൽ ബെൻസ് കാറുകൾ വാങ്ങിയത് കേരളത്തിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിദേശയാത്രയേക്കുറിച്ചല്ല, മറിച്ച് കേന്ദ്രത്തിൽനിന്നു ലഭിക്കാനുള്ള നികുതിവിഹിതത്തെക്കുറിച്ചുള്ള ചർച്ചയാണ് ഇപ്പോൾ ഉയർന്നുവരേണ്ടതെന്നും കേരളം ഓവർഡ്രാഫ്റ്റിലേക്കു പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. നീതി ആയോഗിനെ എതിർത്തും ധനമന്ത്രി കെ. എൻ. ബാലഗോപാൽ സംസാരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഉദ്യോഗസ്ഥസംഘവും ഒക്ടോബർ ആദ്യം യൂറോപ്പിലേക്കു പോകാനാണ് തീരുമാനം. രണ്ടാഴ്ച നീളുന്ന യാത്രയാണിത്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചതിനാലാണ് യാത്ര. ഫിൻലൻഡിന് പുറമേ നോർവെയും സംഘം സന്ദർശിക്കും. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നടത്തുന്ന യൂറോപ്പ് യാത്രയ്ക്കെതിരെ പ്രതിപക്ഷത്തുനിന്നും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.