മലപ്പുറം: ഇസ്രയേൽ സന്ദർശനത്തിനിടെ ട്രാവൽ ഏജൻസി തടഞ്ഞുവച്ചവരെ മോചിപ്പിച്ചു. ഇസ്രായേലിൽ കുടുങ്ങിയ 31 മലയാളി തീർത്ഥാടകർക്കാണ് നാട്ടിലേക്ക് തിരികെ വരാൻ വഴിയൊരുങ്ങിയത്. 16 ലക്ഷം രൂപ ട്രാവൽ ഏജൻസിക്ക് നഷ്ടപരിഹാരം നൽകിയതോടെയാണ് ഇവരെ മോചിപ്പിക്കാനായത്. കേരളത്തിൽ നിന്നും ഇസ്രായേലിലേക്ക് പോയ 38 പേരുടെ യാത്രാസംഘത്തിൽ ഉൾപ്പെട്ട ഏഴ് പേരെ കാണാതായതോടെയാണ് ഒപ്പമുള്ളവരെ ഇസ്രായേലിലെ ട്രാവൽ ഏജൻസി തടവിലാക്കിയത്.
ജൂലൈ 25-ന് കേരളത്തിൽ നിന്നും ഇസ്രായേലിലേക്ക് പോയ യാത്രാസംഘത്തിലെ ഏഴ് പേരെയാണ് കാണാതായത്. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ ഇവർ ബോധപൂർവ്വം മുങ്ങിയതാണെന്ന് കാണിച്ച മലപ്പുറത്തെ ഗ്രീൻ ഒയാസിസ് ടൂർസ് ആൻഡ് ട്രാവൽ സർവീസസ് പ്രൈവറ്റ്ലിമിറ്റഡ് എന്ന സ്ഥാപനം മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി.
ജോർഡൻ, ഇസ്രായേൽ, ഈജിപ്ത് എന്നീ മൂന്ന് രാജ്യങ്ങളിലേക്കാണ് ഇവർ യാത്ര സംഘടിപ്പിച്ചത്. എന്നാൽ ജറുസലേമിൽ ബൈത്തുൽ മുഖദ്ദിസ് സന്ദർശനത്തിനിടെ സംഘത്തിലെ രണ്ട് വനിതകൾ അടക്കം ഏഴ് പേരെ കാണാതാവുകയായിരുന്നു. നസീർ അബ്ദുൽ റസാഖ് (കുന്നിൽ വീട്, കുളമുട്ടം, പി.ഒ മൂങ്ങോട്), ഷാജഹാൻ അബ്ദുൽ ഷുക്കൂർ (പാകിസ്താൻമുക്ക്, പി.ഒ മിതിർമല, തിരുവനന്തപുരം), ഹകീം അബ്ദുൽ റസാഖ് (അഹമ്മദ് മൻസിൽ, കുളമുട്ടം, മണമ്പൂർ, തിരുവനന്തപുരം), ഷാജഹാൻ കിതർ മുഹമ്മദ് (ഒലിപ്പിൽ കുളമുട്ടം തിരുവനന്തപുരം), ബീഗം ഫന്റാസിയ (ഷഫീഖ് മൻസിൽ പാലക്കൽ, കടയ്ക്കൽ, കൊല്ലം), നവാസ് സുലൈമാൻ കുഞ്ഞ് (ഷാഹിനാസ് സ്നേഹതീരം പുനുകന്നൂർ ചിറയടി, പെരുമ്പുഴ കൊല്ലം), ഭാര്യ ബിൻസി ബദറുദ്ദീൻ ഷാഹിനാസ് (സ്നേഹതീരം പുനുകന്നൂർ ചിറയടി, പെരുമ്പുഴ കൊല്ലം) എന്നിവരെയാണ് വെള്ളിയാഴ്ച മുതൽ കാണാതായത്.
ഇവർ അനധികൃതമായി കടന്നുകളഞ്ഞതാണെന്നാണ് സാഹചര്യത്തെളിവുകൾ നൽകുന്ന സൂചനയെന്ന് ട്രാവൽസ് അധികൃതർ പറയുന്നു. കൂട്ടത്തിലുള്ളവർ മുങ്ങിയതോടെ യാത്രാസംഘത്തിലെ ബാക്കിയുള്ളവരെ ഇസ്രായേലിലെ ടൂർ ഏജന്റ് തടഞ്ഞ് വയ്ക്കുകയായിരുന്നു. കാണാതായവരെ കണ്ടെത്തിയില്ലെങ്കിൽ പിഴയായി ഓരോ അംഗത്തിനും 15,000 ഡോളർ വീതം അടയ്ക്കണം എന്ന നിബന്ധനയാണ് ടൂർ ഏജൻസി മുന്നോട്ട് വച്ചത്. ഹോട്ടലിൽ ഒരു ദിവസം കൂടി താമസിക്കാനുള്ള അനുവാദമേ സംഘത്തിലുണ്ടായിരുന്നുള്ളൂ. ടൂർ ഏജൻസി യാത്രാസംഘത്തെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതായി ട്രാവൽസ് ഉടമകൾ പൊലിസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
സുലൈമാൻ എന്നയാളാണ് കാണാതായ ഏഴുപേർക്കും വേണ്ടി ഫെഡറൽ ബാങ്ക് അടൂർ ശാഖയിൽ നിന്ന് ഓൺലൈനായി പണമടച്ചത്. ഇയാളേയും ഇപ്പോൾ ബന്ധപ്പെടാൻ സാധിക്കുന്നില്ല. കഴിഞ്ഞ മാർച്ചിലും സമാനമായ രീതിൽ ഇസ്രായേലിലേക്ക് പോയ നാല് പേർ യാത്രയ്ക്കിടെ മുങ്ങിയിരുന്നു.