കേരളത്തിൽ വേനൽ കനക്കുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വരും ദിവസങ്ങളിൽ 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 39°c മുതൽ 40°c വരെ ഉയരാനാണ് സാധ്യത.
കഴിഞ്ഞ ഒരു മാസം വരെയുള്ള കണക്കെടുത്താല്‍ നിലവിലെ അന്തരീക്ഷ താപ നില ഉയര്‍ന്ന് നില്‍ക്കുകയാണ്. പാലക്കാട് ജില്ലയില്‍ രാത്രി കാലത്തെ താപനിലയില്‍ 2.9 ഡിഗ്രിയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കൊച്ചി, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ചൂട് കഴിഞ്ഞ തവണത്തേക്കാള്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
മഴയിലുണ്ടായ കുറവ് ജല സ്രോതസുകളെ കാര്യമായി ബാധിക്കുമെന്നാണ് ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ മാറി നില്ക്കുകയാണെങ്കില് അന്തരീക്ഷ ബാഷ്പീകരണം കൂടുകയും ജലനിരപ്പ് വലിയ തോതില്‍ കുറയുകയും ചെയ്യും. ജലക്ഷാമം രൂക്ഷമാകുമെന്നും സിഡബ്ല്യു ആര്‍ഡിഎമ്മിലെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നൽകി. പല ജില്ലകളിലും ഭൂഗര്‍ഭ ജലത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴ കിട്ടിയില്ലെങ്കില്‍ ജല നിരപ്പ് വലിയ തോതില്‍ താഴുമെന്നാണ് നിഗമനം.
അതേസമയം നിർജലീകരണം ഒഴിവാക്കണമെന്നും പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ ജാഗ്രത നിർദേശത്തിൽ അറിയിച്ചു.