ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി ജോണിനെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി കേരളാ പൊലീസ്. വ്യാഴാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം കന്റോണ്മെൻറ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്. 2022 മാർച്ച് 28ലെ ട്രേഡ് യൂണിയൻ പണിമുടക്കുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചയിൽ നടത്തിയ പരാമർശങ്ങളിലാണ് കേസിലേക്കും തുടർ നടപടികളിലേക്കും എത്തിയത്.
തെളിവു നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ പത്തു നിബന്ധനകളും കേരള പൊലീസ് നൽകിയ നോട്ടീസിലുണ്ട്. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
ട്രേഡ് യൂണിയനുകൾ അഹ്വാനം ചെയ്ത പണിമുടക്കിൽ സമരാനുകൂലികൾ വാഹന യാത്രക്കാരെ വഴിയിലിറക്കിവിട്ടതും രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോ ഡ്രൈവറെ മർദ്ദിച്ചതും വിനു ചർച്ചയിൽ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ മാസങ്ങൾക്ക് മുമ്പ് ആഹ്വാനം ചെയ്തതാണ് ഹർത്താലെന്ന എംളമരം കരീം എംപിയുടെ പരാമർശത്തിന് വിനു നൽകിയ മറുപടി വിവാദമാവുകയായിരുന്നു.
എംപിയെ ആക്ഷേപിക്കുന്ന തരത്തിലുളള മറുപടി അക്രമത്തിനുളള ആഹ്വാനമാണെന്നാണ് എഫ്.ഐ.ആർ. തനിക്കെതിരേ ജ്യാമമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്നും എന്നാൽ പാസ്പോർട്ട് പുതുക്കുന്നതിന് അനുമതി നിഷേധിച്ചപ്പോഴാണ് കേസിൻ്റെ കാര്യം അറിയുന്നതെന്നുമാണ് വിനുവിൻ്റെ വെളിപ്പെടുത്തൽ.
ഇതിനിടെ മാധ്യമ സ്വാതന്ത്ര്യത്തിൽ സിപിഐഎമ്മിൻ്റെ ഇരട്ടത്താപ്പ് എന്ന നിലയിൽ ദേശീയ മാധ്യമങ്ങളും വിഷയം ചർച്ചയാക്കി. ബിബിസിക്കെതിരായ കേന്ദ്രനടപടികളേയും റെയ്ഡിനേയും വിമർശിക്കുന്ന ഇടതുപക്ഷവും കേരള സർക്കാരും വിനു വി ജോണിനെതിരേ നിലപാട് മറക്കുകയാണെന്നാണ് ആക്ഷേപം. ഇക്കാര്യത്തിൽ മാധ്യമങ്ങൾ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് ആരാഞ്ഞെങ്കിലും പ്രതികരിച്ചില്ല.
കേരള പൊലീസ് വിനു വി ജോണിന് നോട്ടീസ് നൽകിയതിൽ സർക്കാർ വൃത്തങ്ങളും മൌനത്തിലാണ്. വിഷയത്തിൽ കേരളത്തിലെ ഇടത് നേതാക്കൾ പ്രതികരിക്കാൻ തയ്യാറാകാത്തതും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.