വിവാദ ചലച്ചിത്രം ദി കേരള സ്റ്റോറിക്കെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി സർക്കാർ. ചിത്രത്തിന്റെ പ്രദർശനം തടയുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ എന്ത് നടപടി സ്വീകരിക്കണമെന്ന ആവശ്യമുന്നയിച്ച് സർക്കാർ നിയമോപദേശം തേടി.ചിത്രത്തിന്റെ ഉദ്ദേശ്യം തന്നെ കേരളത്തിനെതിരായ വിദ്വേഷ പ്രചാരണമാണെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായ വിജയൻ പ്രസ്താവിച്ചിരുന്നു. സംഘപരിവാറിന്റെ നുണ ഫാക്ടറിയുടെ ഉത്പന്നമാണ് സിനിമയെന്നും ഇതിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് അവർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
സെൻസർ ബോർഡിന്റെ എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം മെയ് 5ന് തീയറ്ററുകളിലെത്തും. അതേസമയം സംഭാഷണങ്ങൾ അടക്കം 10 മാറ്റങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്താനും സെൻസർ ബോർഡ് നിർദേശിച്ചു. തീവ്രവാദത്തിനുള്ള ധനസഹായം പാകിസ്താനോടൊപ്പം അമേരിക്കയും നൽകുന്നു, ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ അവസരവാദികളാണ്, ഹൈന്ദവ ആചാരങ്ങൾ പാലിക്കാൻ കമ്മ്യൂണിസ്റ്റുകാർ അനുവദിക്കുന്നില്ല എന്നിവ ഉൾപ്പെടെയുള്ള സംഭാഷണങ്ങളിലാണ് മാറ്റം വരുത്തണമെന്ന് നിർദേശിച്ചത്.
ചിത്രത്തിനെതിരായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് സംവിധായകൻ സുദീപ്തോ സെൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരിരുന്നു. 32000 പേർ മതം മാറി സിറിയയിലേക്ക് പോയിട്ടുണ്ടെന്നും 6000 കേസുകൾ സിനിമയ്ക്കായി മാത്രം പഠിച്ചുവെന്നും പറഞ്ഞ കാര്യങ്ങളിൽ നിന്നും പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.