ബെംഗളൂരു: ജഗദീഷ് ഷെട്ടാർ ബിജെപി വിടുമ്പോൾ കടുത്ത ആശങ്കയിലാണ് കർണാടകയിലെ ബിജെപി കോട്ട. ബിജെപി സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പതിറ്റാണ്ടുകളായുള്ള ബിജെപി ബന്ധം ഉപേക്ഷിച്ചാണ് മുതിർന്ന നേതാവായ ജഗദീഷ് ഷെട്ടാർ കോൺഗ്രസ് പാളയത്തിലേക്ക് ചേക്കേറുന്നത്. കർണാടക കോൺഗ്രസ് ആസ്ഥാനത്തെത്തിയ അദ്ദേഹത്തിന് കർണാടക പിസിസിയുടെ നേതൃത്വത്തിൽ വരവേൽപ് നൽകി.എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഷെട്ടാറിനെ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു.
ബിജെപി പുതുമുഖത്തെ പരീക്ഷിക്കാനൊരുങ്ങുന്ന ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഷെട്ടാറിന് ടിക്കറ്റ് നൽകാനാണ് കോൺഗ്രസിന്റെ നീക്കം. മുതിർന്ന നേതാക്കളായ ജഗദീഷ് ഷെട്ടാറിന്റെയും ലക്ഷ്മൺ സവദിയുടെയും കോൺഗ്രസ് പ്രവേശനം ഹുബ്ബള്ളി , ധാർവാഡ് എന്നീ കാവിക്കോട്ടകളിൽ വിള്ളൽ വീഴ്ത്താൻ ഉതകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ലിംഗായത്ത് സമുദായയ വോട്ടുകളിൽ ഭൂരിഭാഗം വോട്ടുകളും തങ്ങൾക്കുറപ്പിക്കുകയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം
‘ബിജെപിയിൽ പാർട്ടിക്ക് മുകളിലാണ് ചില നേതാക്കളുടെ സ്വാധീനം. പാർട്ടിയിൽ നിന്നുള്ള കടുത്ത അവഗണന സഹിക്കാതായതോടെയാണ് പാർട്ടി വിടാൻ തീരുമാനിച്ചത്. കർണാടക ബിജെപിയെ താഴെക്കിടയിൽ നിന്നും പണിതുയർത്തിവനാണ് താൻ. ആത്മാഭിമാനം പണയം വച്ച് ബിജെപിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും’ കോൺഗ്രസ് അംഗത്വം സ്വീകരിച്ചുകൊണ്ട് ജഗദീഷ് ഷെട്ടാർ മാധ്യമങ്ങളോട് പ്രതികരിച്ചു
ഇക്കുറി മുഖ്യമന്ത്രി പദം സ്വപ്നം കണ്ടിരുന്ന ജഗദീഷ് ഷെട്ടാറിന് പകരം പുതുമുഖത്തെ പരീക്ഷിക്കാനുള്ള ബിജെപിയുടെ നീക്കമാണ് ഷെട്ടാറിനെ ചൊടിപ്പിച്ചത്. രാജ്യസഭാംഗത്വവും ഗവർണർ പദവിയുമൊക്കെ വാഗ്ദാനം ചെയ്ത് ബിജെപി അനുനയനീക്കം നടത്തിയെങ്കിലും വിഫലമായി.