ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ (ബിആർഐ) നിന്നും ഇറ്റലി പിന്മാറി. കരാറിൽ ഒപ്പുവെച്ച് നാല് വർഷത്തിന് ശേഷമാണ് ഇറ്റലിയിലെ ജോർജിയ മെലോണിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഔപചാരികമായി പദ്ധതിയിൽ നിന്ന് പിന്മാറിയതെന്ന് വാർത്താ ഏജൻസികൾ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.
2019ലാണ് ബെൽറ്റ് ആൻഡ് റോഡ് പദ്ധതി നടപ്പാക്കുന്നതിന് ചൈനുമായി ഇറ്റലി കരാർ ഒപ്പിട്ടത്. കരാറിൽ ഒപ്പിട്ട ഏക ജി7 രാജ്യമായിരുന്നു ഇറ്റലി. കഴിഞ്ഞ കുറച്ചു കാലമായി കരാറിൽ നിന്നും ഇറ്റലി പിന്മാറുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. മൂന്ന് ദിവസം മുൻപാണ് ഇക്കാര്യം റോം ഔദ്യോഗികമായി ബെയ്ജിംഗിനെ അറിയിച്ചത്.
ചൈനയുമായുള്ള കരാർ 2024 മാർച്ചിൽപുതുക്കപ്പെടേണ്ടതായിരുന്നു. എന്നാൽ കരാർ വ്യവസ്ഥ പ്രകാരം മൂന്ന് മാസം മുൻപ് ഇതിൽ നിന്നും പിന്മാറാൻ ഇറ്റലിക്ക് അവസരമുണ്ട്. അതാണിപ്പോൾ ഇറ്റാലിയൻ സർക്കാർ പ്രയോജനപ്പെടുത്തിയത്. കരാറിനെതിരെ നേരത്തെ ഇറ്റാലിയൻ പ്രതിരോധമന്ത്രി ഗുയ്ഡോ ക്രോസറ്റോ രംഗത്ത് എത്തിയിരുന്നു. ഇറ്റലിയിലേക്കുള്ള ചൈനയുടെ കയറ്റുമതി സിൽക്ക് റോഡ് പദ്ധതിയിലൂടെ ഇരട്ടിയാവുമെന്നും എന്നാൽ ചൈനയിലേക്കുള്ള ഇറ്റലിയുടെ കയറ്റുമതിയിൽ മാറ്റമുണ്ടാകില്ലെന്നുമായിരുന്നു അദ്ദേഹം തുറന്നടിച്ചത്.
ദില്ലിയിൽ നടന്ന ജി20 ഉച്ചക്കോടിക്കിടെ സിൽക്ക് റോഡ് പദ്ധതിയിൽ നിന്നും പിന്മാറുമെന്ന സൂചന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി നൽകിയിരുന്നു. കരാറിൻ്റെ പേരിൽ അമേരിക്ക നേരത്തെ തന്നെ ഇറ്റലിയെ നീരസം അറിയിച്ചിരുന്നു. ചൈനയുമായുള്ള നിലവിലെ സൗഹൃദം നിലനിർത്തിക്കൊണ്ട് തന്നെ സിൽക്ക് റോഡ് പദ്ധതിയിൽനിന്നും പിൻവാങ്ങുമെന്ന സൂചനയാണ് മെലോണി നൽകിയത്.
ബെൽറ്റ് ആൻഡ് റോഡ് പദ്ധതി, ചൈനയെ ഏഷ്യ, യൂറോപ്പ് എന്നീ മേഖലകളുമായി ബന്ധിപ്പിക്കുന്ന പുരാതന സിൽക്ക് റൂട്ട് പുനർനിർമ്മിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ചൈനയുടെ സിൽക്ക്റോഡ് പദ്ധതി. ദരിദ്ര രാജ്യങ്ങളെ കടത്തിൽ തള്ളി വിടാനുള്ള ചൈനയുടെ ഗൂഢപദ്ധതിയാണ് വിമർശകർ ഇതിനെ കാണുന്നത്. കരാറിൻ്റെ ഭാഗമായി കാരക്കോറം ഹൈവേ വഴി പാക് അധീന കശ്മീരിലുടെ ചൈന റോഡ് നിർമ്മിക്കുകയും തുരങ്കങ്ങൾ പണിയുകയും ചെയ്തിരുന്നു. എന്നാൽ ഇതിലൂടെ സാമ്പത്തിക ലാഭം ഉണ്ടായത് ചൈനയ്ക്ക് മാത്രമാണെന്ന വിമർശനം പാക്കിസ്ഥാനിൽ ശക്തമാണ്.