ടെഹ്റാൻ: സൗദി അറേബ്യയിലെ സൽമാൻ രാജാവിനെ ടെഹ്റാൻ സന്ദർശിക്കാൻ ഇറാൻ ക്ഷണിച്ചു. വർഷങ്ങളായി തുടരുന്ന സംഘർഷം അവസാനിപ്പിച്ച് കഴിഞ്ഞ മാസം സൗദ്ദിയും ഇറാനും അനുരജ്ഞന കരാറിൽ ഒപ്പിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സൽമാൻ രാജാവിനെ ഔദ്യോഗിക സന്ദർശനത്തിനായി ക്ഷണിച്ചതായി ഇറാൻ വിദേശകാര്യമന്ത്രാലയം അറിയിച്ചത്. പ്രസിഡന്റ് ഇബ്രാഹിം റെയ്സി സൗദി രാജാവിനെ ഇറാൻ സന്ദർശിക്കാൻ ക്ഷണിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി പറഞ്ഞു. ഇറാൻ പ്രസിഡന്റിന് സൗദി സന്ദർശിക്കാനുള്ള ക്ഷണം നേരത്തെ തന്നെ ലഭിച്ചിരുന്നതായും കനാനി പറഞ്ഞു.
ഷിയാ പുരോഹിതൻ നിമർ അൽ നിമറിനെ റിയാദിൽ വധിച്ചതിനെതിരായ പ്രതിഷേധത്തിനിടെ ടെഹ്റാനിലെ എംബസിയും മഷാദിലെ കോൺസുലേറ്റും ആക്രമിക്കപ്പെട്ടതിനെ തുടർന്ന് 2016 ൽ സൗദി അറേബ്യ ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാൽ ചൈന, ഒമാൻ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിൽ മാർച്ച് 10 ന് നയതന്ത്രബന്ധം പുനസ്ഥാപിക്കാനുള്ള കരാറിൽ സൗദിയും ഇറാനും ഒപ്പിട്ടിരുന്നു.
ഇറാനിൽ സൗദി എംബസി വീണ്ടും തുറക്കുന്നതോടെ ഇറാനിൽ നിന്നുള്ള തീർത്ഥാടകർക്ക് ഹജ്ജ് തീർത്ഥാടനത്തിൽ സുഗമമായി പങ്കെടുക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. റിയാദിലെയും ടെഹ്റാനിലെയും എംബസികളും ജിദ്ദയിലെയും മഷ്ഹദിലെയും കോൺസുലേറ്റുകളും വീണ്ടും തുറക്കുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നു.