യു.എസിൽ വീണ്ടും വംശീയാക്രമണത്തിന് വിദ്യാർത്ഥിനി ഇടയായി. 18 കാരിയായ ഏഷ്യൻ പെൺകുട്ടിയാണ് ആക്രമണം നേരിട്ടത്. ബസിൽ യാത്രചെയ്യുന്നതിനിടെ പെൺകുട്ടിയെ 56കാരിയായ ബില്ലി ഡേവിസ് കത്തികൊണ്ട് നിരവധി തവണ കുത്തുകയായിരുന്നു.
പെൺകുട്ടി ഇന്ത്യാന യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയാണ്. ബ്ലൂമിൻടണിൽ ഇറങ്ങുന്നതിനുവേണ്ടി ബസ്സിന്റെ വാതിലിനടുത്ത് നിൽക്കുകയായിരുന്നു പെൺകുട്ടി. ആ സമയം ബസിലെ മറ്റൊരു യാത്രക്കാരിയായ ബില്ലി ഡേവിസ് പെൺകുട്ടിയുടെ അടുത്തെത്തുകയുംയാതൊരു പ്രകോപനവുമില്ലാതെ മടക്കി സൂക്ഷിക്കാവുന്ന കത്തികൊണ്ട് തലയിൽ നിരവധി തവണ കുത്തുകയായിരുന്നു.
പെൺകുട്ടിയുടെ തലയിൽ ഏഴ് മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. അതേസമയം രാജ്യത്തെ നശിപ്പിക്കുന്ന ഒരാൾ കുറയും എന്നാണ് പ്രതി ആക്രമണത്തെ കുറിച്ച് പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ വംശീയാതിക്രമത്തിനും കൊലപാതക ശ്രമത്തിനും പ്രതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവം നടന്നയുടൻ ദൃക്സാക്ഷികളിലൊരാൾ ബില്ലി ഡവിസിനെ പിന്തുടരുകയും ശേഷം ഇവർ താമസിക്കുന്ന സ്ഥലം കണ്ടെത്തി പൊലീസിന് കൃത്യമായ വിവരം നൽകുകയും ചെയ്തു.
അതേസമയം സംഭവത്തെ ഇന്ത്യാന യൂണിവേഴ്സിറ്റി ജെയിംസ് വിംബുഷ് അപലപിച്ചു. കൂടാതെ ഏഷ്യൻ വിരുദ്ധ വിദ്വേഷം യാഥാർഥ്യമാണെന്നത് ഈയാഴ്ച ബ്ലൂമിൻടൺ ദുഃഖത്തോടെ ഓർമിക്കുകയും ചെയ്തു. വ്യക്തികൾക്കും സമൂഹത്തിനും ഇത് വേദനയുളവാക്കുന്നു. ആരും അവരുടെ പശ്ചാത്തലമോ വംശീയമോ പാരമ്പര്യമോ മൂലം ആക്രമിക്കപ്പെടരുതെന്നാണ് ആഗ്രഹം. വൈവിധ്യങ്ങളാൽ സമ്പുഷ്ടമായതിനാൽ ഇന്ത്യാന യൂനിവേഴ്സിറ്റിയിലെ സമൂഹം കൂടുതൽ ശക്തരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.