കാനഡ-യുഎസ് അതിർത്തിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞില്ല. മ്യതദേഹങ്ങളുടെ തിരിച്ചറിയൽ പൂർത്തിയാകാത്തതിനാൽ ഇന്ത്യൻ വംശജരുടെ ഐഡന്റിറ്റി കനേഡിയൻ പോലീസ് പുറത്തുവിട്ടിട്ടില്ലെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ക്യൂബെക്ക്, ഒന്റാറിയോ, ന്യൂയോർക്ക് സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന സമൂഹമായ അക്വെസാസ്നെയ്ക്ക് സമീപമുള്ള നദീതീരത്തെ ചതുപ്പിലാണ് എട്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്ത്യൻ, റൊമാനിയൻ വംശജരായ രണ്ട് കുടുംബങ്ങളാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. കാനഡയിൽ നിന്ന് യുഎസിലേക്ക് അനധിക്യതമായി കടക്കാൻ ശ്രമിച്ചവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. അവരിൽ മൂന്ന് വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികളും കനേഡിയൻ പൗരന്മാരും ഉണ്ടായിരുന്നു.
വ്യാഴാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും ഇവർ അതിർത്തി കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ലോക്കൽ ഡെപ്യുട്ടി പോലീസ് ചീഫ് ലീ ആൻ ഒബ്രിയെൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ബോട്ട് മറിഞ്ഞ് കിടക്കുന്നതിനടുത്തായിരുന്നു മൃതദേഹങ്ങൾ. മൃതദേഹത്തിൽ നിന്ന് പാസ്പോർട്ടും പോലീസ് കണ്ടെടുത്തിരുന്നു.