കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ പ്രതിപക്ഷത്തിന് വൻ വിജയം. പലയിടത്തും സർക്കാർ അനുകൂലികളിലെ പ്രമുഖർ പരാജയപ്പെട്ടപ്പോൾ ഷിയാ വിഭാഗം കൂടുതൽ സീറ്റുകൾ നേടി. ഇസ്ലാമിക് കോൺസ്റ്റിറ്റ്യൂഷണൽ മൂവ്മെന്റും കരുത്ത് തെളിയിച്ചു. 2 വനിതകൾക്കും ഉജ്വല വിജയം നേടാനായി. രണ്ടാം മണ്ഡലത്തിൽനിന്ന് ആലിയ അൽ ഖാലിദ്, മൂന്നാം മണ്ഡലത്തിൽനിന്ന് ജെനാൻ ബു ഷെഹ്രിയുമാണ് വിജയിച്ച വനിതകൾ.
പ്രമുഖ പ്രതിപക്ഷ നേതാവ് അഹ്മദ് അൽ സാദൂൻ റെക്കോർഡ് വോട്ടുകൾ നേടിയാണ് ഒന്നാമതെത്തിയത്. തെരഞ്ഞെടുപ്പ് സുഗമമാക്കാൻ സഹായിച്ച എല്ലാവർക്കും കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും നന്ദി പറഞ്ഞു. 22 വനിതകൾ ഉൾപ്പെടെ 305 സ്ഥാനാർഥികൾ മത്സരിച്ച തിരഞ്ഞെടുപ്പുകളിൽ ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങൾ നേടിയ വൻ വിജയം അടുത്ത ദേശീയ അസംബ്ലിയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകൻ നാസർ അൽ അബ്ദാലി പറഞ്ഞു.
സമ്പൂർണമായി തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റുള്ള ഏക ഗൾഫ് അറബ് രാഷ്ട്രമായ കുവൈത്തിൽ 10 വർഷത്തിനിടെ നടക്കുന്ന ആറാമത്തെ വോട്ടെടുപ്പാണ്. 2 വർഷത്തിനിടെ നാലാമത്തേതും. നിയമനിർമ്മാതാക്കളും സർക്കാരും തമ്മിലുള്ള തർക്കങ്ങളെത്തുടർന്ന് ജൂണിലാണ് പാർലമെന്റ് പിരിച്ചുവിട്ടത്.