കൊച്ചി: കുവൈത്തിലെ ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മലയാളികള്‍ മുങ്ങിയ സംഭവത്തിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 1425 മലാളികളാണ് ഗൾഫ് ബാങ്ക് ഓഫ് കുവൈത്തിൽ നിന്നും ലോണെടുത്ത് ശേഷം രാജ്യം വിട്ടത്. ഇവരെക്കുറിച്ചുള്ള വിശദാംശങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബാങ്ക് അധികൃതരോട് തേടിയത്. ലോണെടുത്ത് രാജ്യം വിട്ട എല്ലാവരുടേയും വിവരങ്ങൾ നൽകാൻ ബാങ്കിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. കേരളത്തിൽ എടുത്ത കേസുകളുടെ വിവരങ്ങൾ പൊലീസിൽ നിന്നും കേന്ദ്രം ശേഖരിച്ചു.
ഗൾഫ് ബാങ്ക് ഓഫ് കുവൈത്ത് ബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജരായ മുഹമ്മദ് അബ്ദുൾ വസി കഴിഞ്ഞ നവംബർ അഞ്ചിന് കേരളത്തിൽ എത്തിയതോടെയാണ് തട്ടിപ്പിന്റെ വിവരം പുറത്തറിഞ്ഞത്. സംസ്ഥാന പൊലീസ് ഉന്നതരെ കണ്ട ബാങ്ക് അധികൃതർ ഇവരെ കണ്ടെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ പത്തുപേരെ തിരിച്ചറിഞ്ഞ് കേസെടുത്തു. എട്ട് കേസുകൾ എറണാകുളം റൂറൽ പരിധിയിലും ഒരെണ്ണം കൊച്ചി സിറ്റിയിലും മറ്റൊരെണ്ണം കോട്ടയത്തുമാണ്. 700 കോടിയോളം രൂപ വായ്പയെടുത്തശേഷം മലയാളികൾ കുവൈത്തിൽ നിന്ന് മുങ്ങിയെന്നാണ് ബാങ്ക് അധികൃതർ സംസ്ഥാന പൊലീസിനെ അറിയിച്ചത്.
2020-22 കാലഘട്ടത്തില്‍ നടന്ന തട്ടിപ്പിന് ശേഷം കുവൈത്തില്‍ നിന്ന് മുങ്ങിയ ഇവര്‍ വിദേശ രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കടന്നുകളയുകയായിരുന്നു. കുവൈത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മലയാളികളും ആരോഗ്യ മന്ത്രാലയത്തില്‍ നഴ്സുമാരായി ജോലി ചെയ്തിരുന്ന എഴുന്നൂറോളം പേരുമാണ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത ശേഷം മുങ്ങിയത്. അമേരിക്ക, കാനഡ, ബ്രിട്ടന്, അയര്‍ലാന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കാണ് പലരും കുടിയേറിയത്. കുവൈത്തിലെ സാലറി സര്‍ട്ടിഫിക്കറ്റ് കാണിച്ചാണ് ഇവര്‍ വന്‍ തുക ലോണെടുത്തത്. അടുത്ത ആഴ്ച ബാങ്ക് അധികൃതർ വീണ്ടും കേരളത്തിൽ എത്തുമെന്നാണ് വിവരം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേർക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ട്.
അതേസമയം ബാങ്ക് അധികൃതർ തെരഞ്ഞ് കേരളത്തിലെത്തുകയും പൊലീസ് കേസെടുക്കുകയും ചെയ്തതോടെ ലോണെടുത്ത പലരും തിരിച്ചടയ്ക്കാൻ തയ്യാറാവുന്നതായാണ് സൂചന. എറണാകുളം സ്വദേശിയായ ഒരാൾ തുക മുഴുവൻ അടച്ച് തീർത്തതായി ബാങ്ക് അധികൃതർ പറയുന്നു. 65 ലക്ഷം മുതൽ രണ്ട് കോടി വരെയാണ് പലരും ലോണെടുത്ത് മുങ്ങിയത്.