മലപ്പുറം: കാൽനടയായി മെക്കയിൽ പോയി ഹജ്ജ് ചെയ്തു മടങ്ങി വന്ന ശിഹാബ് ചോറ്റൂരിന് ജന്മനാട്ടിൽ സ്വീകരണം. ശിഹാബ് തങ്ങൾ സ്നേഹാലയമാണ് ശിഹാബിന് സ്വീകരണം നൽകിയത്. കഴിഞ്ഞ വർഷം ജൂണിലാണ് മലപ്പുറം കഞ്ഞിപ്പുര ചോറ്റൂരിൽ നിന്നും ശിഹാബ് കാൽനടയായി തൻ്റെ ഹജ്ജ് യാത്ര ആരംഭിച്ചത്. തുടർന്ന് കേരളം, കർണാടകം, മഹാരാഷ്ട്ര, ഗോവ, രാജസ്ഥാൻ, പഞ്ചാബ് വഴി വാഗാ അതിർത്തിയിലെത്തിയ ശിഹാബ് കുറച്ചു മാസം ഇവിടെ കുടുങ്ങി.
74 ദിവസം കൊണ്ടാണ് വിവിധ സംസ്ഥാനങ്ങളിലൂടെ നടന്ന് ശിഹാബ് പാക് അതിർത്തിയിലെത്തിയത്. എന്നാൽ പാകിസ്ഥാൻ ട്രാൻസിറ്റ് വിസ അനുവദിക്കാൻ വൈകിയതോടെ നാല് മാസത്തോളം ശിഹാബ് പഞ്ചാബിൽ തുടർന്നു. അമൃത്സറിലെ ആഫിയ കിഡ്സ് സ്കൂളിലാണ് ശിഹാബ് താമസിച്ചിരുന്നത്. പാകിസ്ഥാനിലൂടെ ഇറാൻ അതിർത്തിയിൽ എത്തിയ ശിഹാബ് തുടർന്ന് കുവൈറ്റിലെത്തി അവിടെ നിന്നാണ് സൗദി അറേബ്യയിൽ പ്രവേശിച്ചത്. 370 ദിവസം കൊണ്ട് 8600 കിലോമീറ്റർ താണ്ടിയാണ് മക്കയിലേക്ക് ശിഹാബ് എത്തിയത്.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന ശിഹാബ് യാത്രയുടെ വിശേഷങ്ങൾ സ്വന്തം യൂ ട്യൂബ് ചാനലിലൂടെ പുറത്തു വിട്ടിരുന്നു. യാത്ര അവസാനിച്ച് തിരിച്ചെത്തുമ്പോൾ ഉത്തരേന്ത്യയിലടക്കം വലിയ പിന്തുണയാണ് ശിഹാബിന് കിട്ടിയത്. ആതവനാട് ചോറ്റൂരിലെ ചേലമ്പാടൻ സൈതലവി സൈനബ ദമ്പതികളുടെ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ശിഹാബ്