ദുബൈ: ഇരുവിഭാഗം സേനകൾ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് സുഡാനിലെ വിമാനത്താവളങ്ങൾ അടച്ചതോടെ ദുബൈ വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർക്ക് താത്കാലിക താമസസൗകര്യമൊരുക്കി. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലേക്കുള്ള യാത്ര പൂർത്തിയാക്കാൻ കഴിയാത്ത സുഡാനീസ് ട്രാൻസിറ്റ് യാത്രക്കാർക്കാണ് ദുബൈ വിമാനത്താവള അധികൃതർ താത്കാലിക താമസ സൗകര്യം എർപ്പെടുത്തിയത്.
പല രാജ്യങ്ങളിൽ നിന്നും ദുബായിലേക്ക് പറന്ന സുഡാനീസ് ട്രാൻസിറ്റ് യാത്രക്കാരെ താത്കാലിക താമസസൗകര്യവും മറ്റു സഹായങ്ങളും നൽകിയതായി ദുബായ് വിമാനത്താവള അധികൃതർ ബുധനാഴ്ച അറിയിച്ചു. ഖർത്തൂമിലേക്ക് വിമാനസർവ്വീസ് പുനരാരംഭിക്കുന്നത് വരെയോ അല്ലെങ്കിൽ മറ്റൊരിടത്തേക്ക് യാത്ര പുറപ്പെടും വരെയോ ദുബൈയിൽ എത്തിയ ട്രാൻസിറ്റ് യാത്രക്കാരെ സംരക്ഷിക്കും എന്നാണ് ദുബൈ വിമാനത്താവള പ്രതിനിധി അറിയിച്ചു. സുഡാനിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും സാഹചര്യം മാറുന്നതിന് അനുസരിച്ച് വേണ്ട തീരുമാനം എടുക്കുമെന്നും അധികൃതർ അറിയിച്ചു.
ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനികളായ എമിറേറ്റ്സ് എയർലൈനും ഫ്ളൈദുബായ്യും ഏപ്രിൽ 30 വരെ സുഡാനിലേക്കുള്ള സർവ്വീസുകൾ നിർത്തിവച്ചിരിക്കുകയാണ്. എയർ അറേബ്യയും സൗദി എയർലൈൻസും അനിശ്ചിതകാലത്തേക്ക് സുഡാനിലേക്ക് പറക്കില്ല.
തലസ്ഥാനമായ ഖാർത്തൂമിലും മറ്റു നഗരങ്ങളിലും സൈന്യവും അർധസൈനികവിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചതിന് പിന്നാലെ സുഡാനിലേക്കുള്ള വിമാനസർവ്വീസുകൾ വിവിധ എയർലൈൻ കമ്പനികൾ നിർത്തിവച്ചിരുന്നു. ശനിയാഴ്ച രാവിലെ ഖാർത്തൂമിൽ നിന്ന് പുറപ്പെടാനുള്ള തയ്യാറെടുപ്പിനിടെ സൗദിയുടെ ഒരു വിമാനത്തിന് വെടിയേറ്റത് സ്ഥിതി കൂടുതൽ രൂക്ഷമാക്കി.
വിമാനത്താവളങ്ങൾ അടച്ചതിന് പിന്നാലെ സുഡാന്റെ വ്യോമാതിർത്തി അടച്ചു, അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ 20 വിമാനങ്ങൾ വരെ നശിപ്പിക്കപ്പെടുകയോ വൻതോതിൽ കേടുപാടുകൾ സംഭവിച്ച നിലയിലോആണെന്ന് ചില വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.