കൊല്ലം കൊട്ടാരക്കര താലൂക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. രാജ്യത്തെങ്ങും നടക്കാത്ത സംഭവവികാസങ്ങളാണിതെന്നും ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ച്പൂട്ടൂ എന്നും ഹൈക്കോടതി വിമർശിച്ചു. പോലീസിന്റെ കയ്യിൽ തോക്കുണ്ടായിരുന്നില്ലേയെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രയും കൗസർ എടപ്പഗത്തും അടങ്ങിയ പ്രത്യേക ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്.
“എങ്ങനെ സുരക്ഷ ഒരുക്കണമെന്നത് പറഞ്ഞു തരേണ്ടത് കോടതിയല്ല. അക്രമങ്ങൾ ചെറുക്കാനല്ലേ സുരക്ഷാ സംവിധാനങ്ങൾ. ഡോക്ടറുടെ അടുത്ത് പ്രതിയെ ഒറ്റയ്ക്ക് നിർത്തണമെന്ന സർക്കാർ ഉത്തരവ് ദുരന്തമാണ്” -ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
സംഭവത്തിൽ പോലീസ് മേധാവിയോട് കോടതി വിശദീകരണവും തേടി.
ഇന്ന് പുലർച്ചെ 4.30 നു വൈദ്യ പരിശോധനയ്ക്കായി എത്തിച്ച പ്രതിയുടെ കുത്തേറ്റാണ് ഡോ: വന്ദന ദാസ് കൊല്ലപ്പെടുന്നത്. ഇന്നലെ മുതൽ അക്രമാസക്തനായിരുന്ന പ്രതിയെ പോലീസ് വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കിയതായിരുന്നു. എന്നാൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെ പ്രതി ശാന്തനായിരുന്നെങ്കിലും ബന്ധുവിനെ കണ്ടതിനെ തുടർന്ന് വീണ്ടും അക്രമാസക്തനാവുകയായിരുന്നു. സംഭവം തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും സംഭവത്തിനിടെ പരിക്കേറ്റതിനാൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.