കൊച്ചി: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യസ രംഗത്ത് പുതിയ പ്രതിസന്ധി. സംസ്ഥാനത്തെ കോളേജുകളിലെ സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്ന അവസ്ഥയാണെന്നാണ് പുതിയ കണക്കുകളിൽ നിന്നും വ്യക്തമാവുന്നത്. ഈ അധ്യയനവർഷം മാത്രം സംസ്ഥാനത്തെ ആർട്സ് കോളേജുകളിൽ 37 ശതമാനം സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും, സ്വാശ്രയ കോളേജുകളിലും ശാസ്ത്രവിഷയങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു.
എറണാകുളം ജില്ലയിലെ പിറവം മണിമലക്കുന്ന് സർക്കാർ കോളേജിലെ ബിഎസ്സി ഫിസിക്സ് വകുപ്പിൽ ആകെ 13 വിദ്യാർത്ഥികൾ മാത്രമാണ് പഠിക്കുന്നതെന്നാണ് കണക്ക്. ബി.എസ്.സി ഫിസിക്സ് ഒന്നാം വർഷ ക്ലാസിൽ നാലു വിദ്യാർത്ഥികളും രണ്ടാം വർഷ വിദ്യാർത്ഥികളായി രണ്ടുപേരുമാണുള്ളത്. ഏഴു പേരാണ് മൂന്നാം വർഷം ഫിസിക്സ് ക്ലാസിലുള്ളത്. ഇതേ കോളേജിലെ കെമിസ്ട്രി വകുപ്പിലാകെ 27പേർ മാത്രമാണ് പഠിക്കുന്നത്.
പുതിയ കാലത്തെ കരിയർ സാധ്യതകൾക്ക് അനുയോജ്യമായ കോഴ്സുകൾ ഇല്ലാത്തതും മാറ്റമില്ലാത്ത സിലബസുമെല്ലാം വിദ്യാർത്ഥികളെ ഡിഗ്രീ കോഴ്സുകളിൽ നിന്നും അകറ്റിയെന്നാണ് വിലയിരുത്തൽ. ലഭ്യമായ കണക്കുകൾ അനുസരിച്ച് കണ്ണൂരിലെ 45 ശതമാനം സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. കേരള സർവകലാശാലയിൽ 25 ശതമാനം സീറ്റുകളും എംജിയിൽ 40 ശതമാനം സീറ്റുകളും കാലിക്കറ്റിൽ 36 ശതമാനം സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. ആകെ ഒഴിവുകളുടെ 70ശതമാനവും എഞ്ചീനീയറിംഗ് ഉൾപ്പടെയുള്ള സ്വാശ്രയ കോളേജുകളിലാണ്.
വിദേശപഠനത്തോട് വിദ്യാർത്ഥികൾ വലിയ താത്പര്യം കാണിക്കുമ്പോഴും കൂട്ടത്തോടെയുള്ള കുടിയേറ്റം പല വിദ്യാർത്ഥികളേയും വിദേശത്ത് കുരുക്കിൽ ചാടിക്കുന്നുണ്ട്. വിദേശപഠനത്തിനായി പോയ പലരും നിരാശരായും വഞ്ചിക്കപ്പെട്ടും തിരിച്ചെത്തുകയാണ്. പ്ലസ് ടു, ഡിഗ്രീ പരീക്ഷകളുടെ മാർക്ക് വിദേശപഠനത്തിന് ഒരു ഘടകമല്ല. 38ശതമാനം മലയാളി വിദ്യാർത്ഥികളുടേയും പ്ലസ്ടു, ഡിഗ്രി മാർക്ക് 75 ശതമാനത്തിന് താഴെയായതിനാൽ പലരേയും ഇതു വിദേശപഠനത്തിന് പ്രേരിപ്പിക്കുന്ന ഘടകമാണ്. അടുത്ത അദ്ധ്യയനവർഷം മുതൽ ഗവേഷണത്തിന് മുൻതൂക്കം നൽകി കൊണ്ടുള്ള ഓണേഴ്സ് കോഴ്സുകൾ സംസ്ഥാനത്തെ കോളേജുകളിൽ ആരംഭിക്കും. ഇതോടെ വിദ്യാർത്ഥികളുടെ നിലപാടിൽ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം അധ്യാപകർ.
അതേസമയം കുടിയേറ്റ വിദ്യാർത്ഥികളെ സ്വീകരിക്കുന്ന കാര്യത്തിൽ രാജ്യങ്ങളുടെ നയം മാറ്റവും, സുരക്ഷിത കുടിയേറ്റത്തിലെ ധാരണക്കുറവും കാരണം വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കൂടിയതോടെ കാനഡയും യുകെയും അടക്കമുള്ള രാജ്യങ്ങളിൽ താമസിക്കാൻ ഇടമോ പാർട് ടൈം ജോലിയോ കിട്ടാത്ത അവസ്ഥയുണ്ട്. മൈനസ് താപനിലയുള്ള ഈ രാജ്യങ്ങളിലെ കാലാവസ്ഥയുമായി ഒത്തുപോകാൻ ഇവിടെ നിന്നും പോയ പലർക്കും സാധിക്കുന്നില്ല. കെയർ ഹോമുകളിലെ കഠിനമായ ജോലിയും ജീവിതവും കാരണം മനം മടുത്ത് മടങ്ങിവരുന്നവരും നിരവധിയാണ്. ഉള്ളതെല്ലാം വിറ്റും ലോണെടുത്തും വിദേശത്തേക്ക് പോയ പലരും കണക്കുകൂട്ടലുകൾ പിഴച്ച് കേരളത്തിലേക്ക് തിരികെ വരികയാണ്. കഷ്ടപ്പാടും തിരിച്ചടിയും മാത്രമായിട്ടും അവിടെ അതിജീവിക്കാൻ ശ്രമിക്കുന്നവരുമുണ്ട്. പക്ഷേ അപ്പോഴും കേരളത്തിൽ നിന്നുള്ള വിദേശകുടിയേറ്റം തുടരുകയാണ്.