കിഫ്ബിക്കെതിരെ തുടരെ തുടരെ സമൻസുകൾ അയച്ച് പ്രതിരോധത്തിലാക്കുന്ന ഇ.ഡി നടപടിയിൽ രാഷ്ട്രീയ അജണ്ട ഒഴിഞ്ഞിരിപ്പുണ്ടെന്ന സർക്കാർ വാദത്തിന് പിന്നാലെ പ്രസക്തമായ ചോദ്യം ഉന്നയിച്ച് ഹൈക്കോടതിയും. എന്തുകൊണ്ടാണ് കിഫ്ബിക്കു തുടർച്ചയായി സമൻസ് അയയ്ക്കുന്നതെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് കോടതി ചോദിച്ചു. തുടർച്ചയായി സമൻസുകൾ അയച്ച് കിഫ്ബിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണെന്ന് കിഫ്ബി പറഞ്ഞപ്പോഴായിരുന്നു കോടതി വാക്കാൽ ഇതു ചോദിച്ചത്.
മസാല ബോണ്ട് വിതരണവുമായി ബന്ധപ്പെട്ടുള്ള ഇ.ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കിഫ്ബി നൽകിയ ഹർജി ഹൈക്കോടതി അടുത്ത മാസം 2 ലേക്ക് മാറ്റി. അന്വേഷണത്തിന് സ്റ്റേ ലഭിക്കാത്തത് കിഫ്ബിക്ക് തിരിച്ചടിയായെങ്കലും എന്തുകൊണ്ട് കിഫ്ബിയെ ആക്രമിക്കുന്നുവെന്ന കോടതിയുടെ ചോദ്യം പ്രസക്തമാണ്. കിഫ്ബി ഫെമ നിയമങ്ങൾ ലംഘിച്ചതായി സംശയമുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. എന്നാൽ ഫെമ ലംഘനം പരിശോധിക്കേണ്ടതു ഇ.ഡിയല്ലെന്നും, റിസർവ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നും കിഫ്ബി ഹൈക്കോടതിയിൽ വാദിച്ചു.
മസാല ബോണ്ട് ഇറക്കിയതിൽ ഫെമ നിയമങ്ങളുടെ ലംഘനം നടന്നെന്നു കാണിച്ചാണ് കിഫ്ബിക്ക് ഇഡി സമൻസ് അയച്ചത്. ഈ നടപടിക്കെതിരെയാണ് കിഫ്ബിയും സിഇഒ കെ.എം.എബ്രഹാമും ജോയിന്റ് ഫണ്ട് മാനേജരും ഹൈക്കോടതിയെ സമീപിച്ചത്. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു.
കേരളത്തിന്റെ വികസനം സാധ്യമാകുന്നത് കിഫ്ബിയിലൂടെയാണെന്നിരിക്കെ സർക്കാരിനേയും വികസനത്തേയും തകർക്കാർ ഇ.ഡി ശ്രമിക്കുകയാണെന്നും ഇതിന് പിന്നിലെ രാഷ്ട്രീയം വ്യക്തമാണെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. കെ റെയിൽ അടക്കമുള്ള സർക്കാരിന്റെ സ്വപ്ന പദ്ധതികൾ അട്ടിമറിക്കുകയാണ് ഇ.ഡിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മുൻ ധനമന്ത്രി തോമസ് ഐസകിനെതിരെ ഇ.ഡി അയച്ച സമൻസിനെതിരെ രൂക്ഷമായി ഐസകും പ്രതികരിച്ചിരുന്നു. എന്താണ് ചെയ്ത കുറ്റം എന്നത് വിശദമാക്കാൻ ഇ.ഡിക്ക് കഴിയുന്നില്ലെന്നായിരുന്നു ഐസക് പ്രതികരിച്ചത്.
“ഒരു അന്വേഷണ ഏജൻസി നമ്മളുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊരു കാര്യത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടാൽ അത് കൊടുക്കാൻ ബാധ്യതയില്ലേ എന്നാണു ചില ശുദ്ധാത്മാക്കൾ ചോദിക്കുന്നത്. ഏതു കാര്യത്തെക്കുറിച്ചും വിശദീകരണം കൊടുക്കാം. പക്ഷേ, ആദ്യം എന്തുകൊണ്ട് എന്നോട് ഇത് ആവശ്യപ്പെടുന്നുവെന്നു പറയണം.” ഐസക് പറഞ്ഞു. കിഫ്ബി നോട്ടീസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.