കുവൈറ്റിലെ ചൂട് കൂടുന്നത് പൊതുജനങ്ങളെ ബാധിക്കുമെന്നും മരണങ്ങൾക്ക് വരെ കാരണമാവമെന്നുമുള്ള പഠനറിപ്പോർട്ട് പുറത്തുവിട്ടു. കുവൈറ്റ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് പബ്ലിക് ഹെൽത്തും ഒക്യുപേഷണൽ ഹെൽത്ത് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബറാക് അൽ അഹമ്മദിന്റെ നേതൃത്വത്തിലാണ് വിശദമായ പഠനം നടത്തിയത്.
ഈ നൂറ്റാണ്ട് അവസാനിക്കുമ്പോൾ കുവൈറ്റിൽ 100 ൽ 14 മരണങ്ങളും കടുത്ത ചൂട് മൂലമായിരിക്കും എന്നാണ് കണ്ടെത്തൽ. കനത്ത വെയിലിൽ ജോലിചെയ്യുന്നവർക്കാണ് ബാധിക്കാനുള്ള സാധ്യത കൂടുതൽ. 2059 ൽ 1.8 മുതൽ 2.6 ഡിഗ്രി സെൽഷ്യസ് വരെ താപനിലയാവാം. 2099 ൽ 2.7 മുതൽ 3.5 ഡിഗ്രി സെൽഷ്യസ് വരെ താപനില വർധിക്കുമെന്നും പഠനം പറയുന്നു. മുൻകരുതലുകൾ എടുക്കാനുള്ള നിർദേശങ്ങളും അധികൃതർക്ക് പങ്കുവച്ചിട്ടുണ്ട്.