യു പി യിൽ മുസ്ലിം വിദ്യാർത്ഥിയെ ഹിന്ദു വിദ്യാർത്ഥിയെ കൊണ്ട് അടിപ്പിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി. ‘ഇന്ത്യ’ എന്ന വിശാല പ്രതിപക്ഷ കൂട്ടായ്മ ഇതിനെതിരെ ആ സ്കൂളിന് മുൻപിൽ ഒത്തുചേരുകയല്ലേ വേണ്ടത് എന്നും അദ്ദേഹം ചോദിച്ചു. “685 കോടി രൂപയുടെ ചാന്ദ്രയാൻ 3 ന്റെ അഭിമാനം കളയാൻ ഇങ്ങനൊരു അദ്ധ്യാപിക മതി” എന്നും അദ്ദേഹം വിമർശിച്ചു. തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഉത്തർ പ്രദേശിലെ സ്കൂളിൽ നടന്ന സംഭവത്തിൽ ഹരീഷ് പേരടി പ്രതികരിച്ചത്.
ഹരീഷ് പേരാടിയുടെ ഫേസ്ബുക് കുറിപ്പ്:
“I.N.D.I.A..എന്ന വിശാല പ്രതിപക്ഷ കൂട്ടായ്മ സമയം കളയാതെ മുസാഫർ നഗറിലെ ഈ സ്കൂളിന് മുന്നിൽ അല്ലെ ഒത്ത് ചേരണ്ടേത്…അത് തിരഞ്ഞെടുപ്പ് രാഷ്ട്രിയമല്ല…മറിച്ച് മനസ്സിൽ പുഴു കുത്തുകളില്ലാത്ത വരും തലമുറയുടെ യഥാർത്ഥ INDIAയെ ഉണ്ടാക്കാനാണ് …ആ സ്കൂളിന്റെ മുന്നിൽ നിന്ന് മതേതരത്വത്തിന്റെ ഒരു മുദ്രാവാക്യമെങ്കിലും ഉറക്കെ വിളിക്കു…വലിയ വിഭ്രാന്തിയിലൂടെ കടന്നുപോകുന്ന അടിയേറ്റ ആ കുട്ടിയുടെ മനസ്സെങ്കിലും ഒന്ന് തണുക്കട്ടെ..കേന്ദ്ര സർക്കാറെ..685 കോടിയുടെ ചന്ദ്രയാൻ- 3 എന്ന അഭിമാനം കളയാൻ ഇങ്ങിനെയൊരു അധ്യാപിക മതി എന്ന് മറക്കരുത്…💪💪”
ക്ലാസ്സിലെ ഒരു മുസ്ലിം വിദ്യാർത്ഥിയെ ഹിന്ദു വിദ്യാർത്ഥിയെ കൊണ്ട് മുഖത്തടിപ്പിക്കുന്ന രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വിഡിയോയിൽ ഇത് കണ്ട ആസ്വദിക്കുന്ന അധ്യാപികയെയും കാണാം.