റമദാൻ മാസത്തിൽ ഒരോ വ്യക്തിക്കും ഒരു തവണ മാത്രമേ ഉംറ നിർവഹിക്കാൻ അനുവാദം നൽകൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ നിർവഹിച്ച ഒരാൾക്ക് വീണ്ടും ഉംറ ആവർത്തിക്കാൻ അനുവാദമില്ല. എല്ലാവർക്കും ഉംറ നിർവഹിക്കാനുള്ള അവസരം ഒരുക്കുന്നതിനാണ് ഈ നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.
റമദാനിൽ ഒരു ഉംറ നിർവഹിക്കുന്നതിൽ എല്ലാവരും തൃപ്തരായാൽ മറ്റുള്ളവർക്ക് അവരുടെ ഉംറ കർമങ്ങൾ സമാധാനത്തോടെയും വളരെ പെട്ടെന്നും നിർവഹിക്കുന്നതിന് ഇത് സഹായമാകും. അതേസമയം ഉംറ നിർവഹിക്കുന്നതിനായി ‘നുസ്ക്’ ആപ്ലിക്കേഷനിൽ നിന്ന് അനുമതി നേടേണ്ടതുണ്ട്. കൂടാതെ ഉംറ നിർവഹിക്കുന്നതിന് നിർദ്ദിഷ്ട സമയ ക്രമവും പാലിക്കണം. സമയത്തിൽ മാറ്റം വരുത്താൻ കഴിയില്ല.
എന്നാൽ പെർമിറ്റിനുള്ള സമയം ആരംഭിക്കുന്നതിന് മുൻപായി നുസ്ക് ആപ്ലിക്കേഷൻ വഴി ബുക്കിങ് റദ്ദാക്കാനുള്ള സൗകര്യവും ലഭ്യമാണ്. പിന്നീട് പുതിയ അനുമതിപത്രം അപേക്ഷിച്ച് നേടാനും സാധിക്കും. ആ സമയത്ത് തീയതികളുടെ അപ്ഡേഷൻ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ബുക്കിങ് തീയതി കണ്ടെത്താനാകാത്ത സാഹചര്യങ്ങളിൽ വീണ്ടും തീയതി കണ്ടെത്താനുള്ള ശ്രമം ആവർത്തിക്കാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.