29 ദിവസത്തിനുള്ളിൽ അൽ ബെയ്ത് മുതൽ ലുസൈൽ വരെയുള്ള 64 സ്റ്റേഡിയങ്ങളിലും ഓടിയെത്തി റെക്കോഡ് കുറിച്ച് ഒരു യൂട്യൂബർ. അസാധ്യമെന്ന് കരുതിയ ‘ദി ഇംപോസിബ്ൾ ചാലഞ്ച്’എന്ന വെല്ലുവിളി ഏറ്റെടുത്ത് നിസ്സാരമായി പൂർത്തിയാക്കിയിരിക്കുകയാണ് ബ്രിട്ടീഷ് യൂട്യൂബറായ 21കാരൻ തിയോ ഒഗ്ഡൻ. ലോകകപ്പിലെ മുഴുവൻ മത്സരങ്ങളും സ്റ്റേഡിയത്തിലെത്തി കണ്ട ആദ്യ താരം എന്ന ബഹുമതിയോടെയാണ് ‘ഗിന്നസ് വേൾഡ് റെക്കോഡ് ബുക്കിൽ തിയോ ഇടം നേടിയത്.
ക്രിപ്റ്റോ ഡോട്കോം, കോപ90 എന്നിവരുടെ ചലഞ്ചാണ് തിയോ ഏറ്റെടുത്താത്. ഖത്തറിലെ അസാധ്യമായ സ്വപ്നത്തിലേക്ക് സധൈര്യം ഈ യുവാവ് ഇറങ്ങിതിരിച്ചു. ശേഷം നവംബർ 20മുതൽ ഡിസംബർ 18 വരെ വിശ്രമമില്ലാത്ത ഓട്ടമായിരുന്നു. സ്റ്റേഡിയങ്ങളിലെത്തുക മാത്രമല്ല, എല്ലാ വേദികളിൽ നിന്നും തൻെറ ലൈവ് വീഡിയോ യൂട്യൂബ് ചാനലിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട് തിയോ. അതേസമയം ഗ്രൂപ്പ് റൗണ്ടിലെ ഒരേസമയം രണ്ടു മത്സരങ്ങൾ നടന്ന ദിവസങ്ങളിൽ ഹാഫ് ടൈം ഇടവേളകളിൽ ഒരു കളി മതിയാക്കി മറ്റൊരു വേദിയിലേക്ക് സഹസികമായി സഞ്ചരിച്ചായിരുന്നു തിയോ ദൗത്യം പൂർത്തിയാക്കിയത്.
വ്യത്യസ്ത സമയങ്ങളിലായി നാലു മത്സരങ്ങൾ നടന്നപ്പോഴും അവിടെയും മുടങ്ങാതെ എത്തി. എല്ലാ മത്സരങ്ങളുടെയും വീഡിയോയും ഗാലറിയിലെ ആഘോഷവും മുടങ്ങാതെ പ്രേക്ഷകർക്കായി പങ്കുവെച്ചു. നാട്ടിൽ മടങ്ങിയെത്തിയ ശേഷം ലോകകപ്പ് യാത്രകൾ വിവരിക്കുന്ന വിഡിയോയും @thogden എന്ന യൂട്യൂബ് ചാനലിൽ ഇദ്ദേഹം പങ്കുവെക്കുകയും ചെയ്തു.
എന്നാൽ ലോകകപ്പിന് മുമ്പ് രണ്ടര ലക്ഷം പേരായിരുന്നു തിയോയെ പിന്തുടർന്നവരെങ്കിൽ ഇപ്പോഴത് 11.5 ലക്ഷമായി ഉയർന്നു. കൂടാതെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി എല്ലാ മത്സരങ്ങൾക്കും ഗാലറിയിലെത്തിയ ആദ്യ ആരാധകൻ എന്ന റെക്കോഡിൻെറ സാക്ഷ്യ പത്രം ഗിന്നസ് ബുക്സ് അധികൃതർ സമ്മാനിക്കുക കൂടി ചെയ്തതോടെ തിയോ ലോകത്തിന്റെ താരമായി മാറി.