മസ്ജിദും പള്ളിയും സിനഗോഗും ഉൾക്കൊള്ളുന്ന ഒരു മതാന്തര കോമ്പൗണ്ട് യുഎഇയുടെ തലസ്ഥാനമായ അബുദാബിയിൽ തുറന്നു. അബ്രഹാമിക് ഫാമിലി ഹൗസ് എന്ന് പേരിട്ടിരിക്കുന്ന ഈ സമുച്ചയം വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. മാർച്ച് 1 മുതൽ പൊതുജനങ്ങൾക്കായി കോമ്പൗണ്ട് തുറന്നു നൽകും. രാവിലെ 10 മണിമുതലാണ് സന്ദർശനം അനുവദിക്കുന്നത്. യു എ ഇ യിലെ താമസക്കാരും സന്ദർശകരും മുൻകൂട്ടി ബുക്കിംഗ് നടത്തണം.
അതേസമയം പുതിയ സാധ്യതകൾ സൃഷ്ടിക്കുന്നതിനായി വിവിധ സമുദായങ്ങളിൽ നിന്നുള്ള ആളുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നതിൻ്റെ ചരിത്രമാണ് യുഎഇയ്ക്കുള്ളതെന്ന് പ്രസിഡൻ്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വിറ്ററിൽ കുറിച്ചു. പരസ്പര ബഹുമാനവും വൈവിധ്യവും പ്രയോജനപ്പെടുത്തി പുരോഗതി കൈവരിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇമാം അൽ തയേബ് മസ്ജിദ്, സെന്റ് ഫ്രാൻസിസ് ചർച്ച്, മോസസ് ബെൻ മൈമൺ സിനഗോഗ് എന്നീ മൂന്ന് ആരാധനാലയങ്ങളുടെ പേരുകൾ അധികൃതർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇസ്ലാം, ക്രിസ്തുമതം, യഹൂദമതം എന്നിവയ്ക്കിടയിൽ പങ്കിടുന്ന മൂല്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പദ്ധതിയുടെ രൂപകൽപ്പന. സമുച്ചയം ചരിത്രത്തെ വിവരിക്കുകയും മനുഷ്യ നാഗരികതകൾക്കും ദൈവിക സന്ദേശങ്ങൾക്കും ഇടയിൽ പാലങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മനുഷ്യ സാഹോദര്യവും ഐക്യദാർഢ്യവും മാതൃകയാക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു സാംസ്കാരിക കേന്ദ്രം സമുച്ചയത്തിൽ ഉണ്ട്. പരസ്പര ബഹുമാനത്തിൻ്റെയും സമാധാനപരമായ സഹവർത്തിത്വത്തിൻ്റെയും മൂല്യങ്ങളെ വിലമതിക്കുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം ഓരോ വിശ്വാസത്തിൻ്റെയും തനതായ സ്വഭാവവും അബ്രഹാമിക് ഫാമിലി ഹൗസിലൂടെ സംരക്ഷിക്കപ്പെടുന്നു.