സർക്കാരും ഗവർണറും തമ്മിലുള്ള പോര് അന്ത്യമില്ലാതെ തുടരുമ്പോൾ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഐഎം. ഗവർണറെ മുൻനിർത്തി സർക്കാരിനെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിനായി വളഞ്ഞവഴികൾ സ്വീകരിച്ച് സർക്കാരിനെ ശ്വാസം മുട്ടിക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ഭരണഘടനയുടെ ഫെഡറല്‍ സംവിധാനം തകർക്കുന്ന രീതിയാണ് കേന്ദ്ര ഭരണാധികാരികൾ പിന്തുടരുന്നത്. സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ കേന്ദ്രത്തിന് അധികാരം നല്കുന്ന ഭരണഘടനയുടെ 356-ാം വകുപ്പ് സംസ്ഥാനങ്ങളുടെ മേല്‍ മുന്‍പ് പല തവണ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അത് പരീക്ഷിക്കാന്‍ ഇന്ന് പരിമിതികളുണ്ട്. അതുകൊണ്ടാണ് വളഞ്ഞ വഴി നോക്കുന്നതെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനിയിലെ കോളമായ ‘നേര്‍വഴി’യിലൂടെയായിരുന്നു കോടിയേരിയുടെ പ്രതികരണം.
കേന്ദ്ര അന്വേഷണ ഏജൻസിയായ ഇ.ഡിയും കേരളത്തിന്റെ വികസനത്തെ തർക്കുന്നതിനായി കിഫ്ബിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഈ ഘട്ടത്തിൽ മറ്റൊരു വശത്ത് ഗവർണറെ ഉപയോഗിച്ച് ഭരണവും അട്ടിമറിക്കാൻ ശ്രമിക്കുന്നു. തന്ത്രപ്രധാനമായ രാഷ്ട്രീയ നീക്കമാണ് ബിജെപി നടത്തുന്നത്. എന്നാൽ ഇത് യാതൊരുവിധ ഭരണഘടനാ മൂല്യങ്ങളും ഉൾക്കൊള്ളാതെയാണ്. സർവകലാശാലകളിലെ ഗവർണറുടെ അധികാരം മരവിപ്പിക്കുന്ന ഓർഡിനൻസിൽ ഗവർണർ ഒപ്പിടാത്തതിനു പിന്നിലും വ്യക്തമായ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് സമീപകാല രാഷ്ട്രീയം പരിശോധിച്ചാൽ കാണാൻ കഴിയും.
ഗവർണർ സർക്കാർ വിഷയം രാഷ്ട്രീയമായി മാറുമ്പോൾ പ്രശ്നം പരിഹരിക്കപ്പെടാതെ അനന്തമായി നീളും. ഗവർണർ വിഷയത്തിൽ യുഡിഎഫിനും എൽഡിഎഫിനൊപ്പം കൈകോർക്കാവുന്നതാണെന്നും അത് സ്വാഗതം ചെയ്യുന്നുവെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. എന്നാൽ മറഞ്ഞിരിക്കുന്ന രാഷ്ട്രീയം എങ്ങനെ ഉപയോഗിക്കാമെന്ന് യുഡിഎഫ് ആലോചിക്കുന്നതിനാൽ സർക്കാർ-ഗവർണർ പോര് പരിഹരിക്കപ്പെടാതെ നിലനിൽക്കും.