സേര്‍ച്ച് എന്ജിന് ഭീമനായ ഗൂഗിളിന് 1337 കോടി രൂപ പിഴയിട്ട് കോപംറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ (സിസിഐ). ആൻഡ്രോയിഡ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന മൊബൈലുകളെ വാണിജ്യ താൽപര്യത്തിനനുസരിച്ച് ഗൂഗിള്‍ ദുരുപയോഗം ചെയ്തതെന്ന് സിസിഐ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
ഗൂഗിളുമായി ബന്ധപ്പെട്ട വിപണികളിൽ പ്രവേശിക്കുന്നതിനോ പ്രവർത്തിക്കുന്നതിനോ എതിരാളികളെ തടയുന്നു എന്നതാണ് പ്രധാന പരാതി. മത്സരരംഗത്ത് സമാനമായ പരിമിതി രാജ്യാന്തരതലത്തില്‍ ആപ്പിള്‍ കമ്പനിയില്‍ നിന്നും നേരിടുന്നു എന്ന് ഗൂഗിള്‍ സിസിഐയ്ക്ക് മുന്നില്‍ വാദിച്ചുവെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
ഗൂഗിളിന്റേതാണ് മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡ്. ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം മൊബൈൽ ആപ്ലിക്കേഷൻ ഡിസ്ട്രിബ്യൂഷൻ എഗ്രിമെന്റ് (എംഎഡിഎ) പോലുള്ള കരാറുകളിലൂടെ ഗൂഗിൾ അവരുടെ ആപ്പുകളും നിർമാണ വേളയില്‍ മൊബൈൽ ഫോണിൽ ഉൾപ്പെടുത്താറുണ്ട്. ഇങ്ങനെ സേർച്ച് ആപ്, വിജറ്റ്, ക്രോം ബ്രൗസർ എന്നിവ ആൻഡ്രോയിഡ് ഫോണുകളിൽ പ്രീ-ഇൻസ്റ്റാൾ ചെയ്തതിലൂടെ എതിരാളികളെ അപേക്ഷിച്ച് കാര്യമായ മത്സരാധിഷ്ഠിത നേട്ടം ഗൂഗിൾ സ്വന്തമാക്കിയെന്നും സിസിഐയുടെ പ്രസ്താവനയിൽ പറയുന്നു.