ആറ് മാസക്കാലം കാണികൾക്ക് വർണ്ണശഭളമായ കാഴ്ചകളൊരുക്കിയ ദുബായ് ഗ്ലോബൽ വില്ലജ് നാളെ അടയ്ക്കും. ലോകത്തെ മുഴുവൻ ഒരു കുടക്കീഴിൽ അവതരിപ്പിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തിയേഴാമത് സീസണാണ് ഞായറാഴ്ച അവസാനിക്കുന്നത്. ഇരുപത്തിയേഴാമത് സീസണിൽ 27 പവലിയനുകളൊരുക്കിയായിരുന്നു ഗ്ലോബൽ വില്ലജ് കാണികളെ വരവേറ്റത്.
ഓരോ രാജ്യത്തിനായി ഒരുക്കിയിരിക്കുന്ന വ്യത്യസ്തമായ പാവലിയനുകൾ കാണാനും, വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ആസ്വദിക്കാനും വിനോദപരിപാടികളിലേർപ്പെടാനുമായി ലക്ഷക്കണക്കിന് ആളുകളാണ് ഇത്തവണയും ഗ്ലോബൽ വില്ലേജിലേക്ക് ഒഴുകിയെത്തിയത്.
ക്രിസ്മസ്,റംസാൻ.ചെറിയപെരുന്നാൾ തുടങ്ങിയ ആഘോഷങ്ങളെല്ലാം മനോഹരമായ കരിമരുന്ന് പ്രയോഗങ്ങളടക്കം കൊണ്ടാണ് ഗ്ലോബൽ വില്ലജ് ആഘോഷമാക്കിയത്. പ്രത്യേക ദിവസങ്ങളിലെല്ലാം സമയക്രമത്തിൽ മാറ്റവും വരുത്തിയിരുന്നു, പ്രധാന ആഘോഷ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും അധിക സമയം കാണികൾക്കായി തുറന്ന് കൊടുക്കുകയും ചെയ്തു.റംസാൻ സമയത്ത് ആരംഭിച്ച ‘മജ്ലിസ് ഓഫ് ദി വേൾഡ് ൽ രാത്രി നമസ്കാരങ്ങളുൾപ്പടെയുണ്ടായിരുന്നു.
പ്രകൃതി ദുരന്തം കാരണം ദുരിതത്തിലാഴ്ന്ന തുർക്കി,സിറിയ എന്നീ രാജ്യങ്ങളിലെ ആളുകൾക്ക് പ്രവേശന നിരക്ക് കുറയ്ക്കുകയും ഈ രാജ്യങ്ങളിലേക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്തിരുന്നു.
വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകളും വിവിധ കലാ-കായിക-വിനോദ പരിപാടികളും ഗ്ലോബൽ വില്ലജ് സംഘടിപ്പിച്ചത്,കുട്ടികളിലെ അഭിരുചികൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഏറെ സഹായകരമായി.
വിവിധ രാജ്യങ്ങളുടെ സംസ്കാരവും പ്രത്യേകതകളുമെല്ലാം ഒരൊറ്റ കുടക്കീഴിൽ അടുത്തറിയാൻ സാധിക്കുന്ന ഗ്ലോബൽ വില്ലജ് ആളുകൾക്ക് എന്നും കൗതുകമാണ്. ഇനി ആറ് മാസക്കാലം ഗ്ലോബൽ വില്ലജ് അടച്ചിടും. നവംബറിലായിരുന്നു ഗ്ലോബൽ വില്ലജ് തുറന്ന് പ്രവർത്തിച്ചത്.