ഹിന്ദുഫോബിയയ്ക്ക് എതിരെ പ്രമേയം പാസാക്കി യുഎസ് സ്റ്റേറ്റായ ജോർജിയ. ആദ്യമായാണ് ഒരു അമേരിക്കൻ സംസ്ഥാനം ഹിന്ദുഫോബിയയ്ക്കെതിരെ പ്രമേയം പാസാക്കുന്നത്. അതേസമയം ഹിന്ദുഫോബിയയെ അപലപിക്കുന്ന ഈ പ്രമേയം ഹിന്ദു വിരുദ്ധ മത ഭ്രാന്തിനെതിരെയും രംഗത്തെത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ജോർജിയയിലെ ഫോർസിത് പ്രദേശത്ത് നിന്നുള്ള ജനപ്രതിനിധികളായ ലോറൻ മക്ഡോണാൾഡ്, ടോഡ് ജോൺസ് എന്നിവരാണ് പ്രമേയം കൊണ്ടുവന്നത്. ജോർജിയയിലെ ഏറ്റവും വലിയ ഹിന്ദു സമൂഹം ജീവിക്കുന്ന പ്രദേശമാണിത്. അതേസമയം അമേരിക്കയിലെ ഹിന്ദു സമൂഹം ആരോഗ്യരംഗം, ശാസ്ത്രം, വിവര-സാങ്കേതിക വിദ്യ, എൻജീനിയറിങ്, ഹോസ്പിറ്റാലിറ്റി, നിർമ്മാണം, ഫിനാൻസ്, ഊർജം, റീടെയിൽ തുടങ്ങിയ മേഖലകളിൽ വലിയ സംഭാവന നൽകിയിട്ടുണ്ട്. യോഗ, മെഡിറ്റേഷൻ, ആയുർവേദം, ഭക്ഷണം, സംഗീതം എന്നിവയിലും ഇവിടുള്ളവർ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
1.2 ബില്യൺ ജനങ്ങൾ വിശ്വസിക്കുന്ന ലോകത്തിലെ വലുതും പഴക്കമുള്ളതുമായ മതമാണ് ഹിന്ദുമതമെന്ന് പ്രമേയത്തിൽ പറയുന്നു. 100 ഓളം രാജ്യങ്ങളിലായി ഹിന്ദു മതത്തിന്റെ അനുയായികളുണ്ട്. കൂടാതെ വ്യത്യസ്തമായ പാരമ്പര്യങ്ങളും വിശ്വാസവുമുള്ള ഹിന്ദുമതം എല്ലാവരേയും ഉൾക്കൊള്ളുകയും പരസ്പര ബഹുമാനവും സമാധാനവും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുവെന്നും പ്രമേയത്തിൽ പറയുന്നു.
അമേരിക്കൻ ഹിന്ദുക്കൾക്കെതിരായ കുറ്റകൃത്യങ്ങൾ പതിറ്റാണ്ടുകളായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കൂടാതെ ഹിന്ദുഫോബിയയെ വർധിപ്പിക്കുകയും സ്ഥാപനവൽക്കരിക്കുകയുമാണ് ചില അക്കാദമിക പണ്ഡിതന്മാർ ചെയ്യുന്നതെന്നും ഈ പ്രമേയം കുറ്റപ്പെടുത്തുന്നു. അവരെല്ലാം ഹിന്ദുമതത്തിന്റെ പുണ്യഗ്രന്ഥങ്ങളേയും സാംസ്കാരിക ക്രമങ്ങളേയും അക്രമവും അടിച്ചമർത്തലുമായി ചിത്രീകരിക്കുകയാണെന്നും പ്രമേയത്തിൽ പറയുന്നു.
അതേസമയം നേരത്തെ ജോർജിയയുടെ തലസ്ഥാനത്ത് ഹിന്ദുസമൂഹം സംഘടിപ്പിച്ച പരിപാടിയിൽ ഡെമോക്രാറ്റിക്, റിപബ്ലിക്കൻ ജനപ്രതിനിധികൾ പങ്കെടുത്തിരുന്നു. ഹിന്ദുക്കളെ വിവേചനങ്ങളിൽ നിന്നും സംരക്ഷിക്കുക, നിയമനിർമാണത്തിൽ ഹിന്ദുക്കളുടെ ശബ്ദത്തിന് പ്രാധാന്യം നൽകുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.