സൗദി അറേബ്യയിലുടനീളം ഉപഭോക്തൃ സേവന തൊഴിലുകളിൽ (കസ്റ്റമർ സർവിസ്) സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കി. നിയമരംഗത്ത് തൊഴിലുകളുടെ സ്വദേശിവത്കരണത്തിന്റെ രണ്ടാംഘട്ടമാണ് പ്രാബല്യത്തിൽ വന്നത്. ഈ തൊഴിലുകൾ സ്വദേശിവത്കരിക്കാൻ തീരുമാനിച്ച സമയപരിധി കഴിഞ്ഞദിവസം അവസാനിച്ചിരുന്നു.
രാജ്യത്തെ പൗരന്മാർക്ക് അനുയോജ്യമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുക, തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി മാനവ വിഭവശേഷി മന്ത്രാലയം നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് നടപടി. കൂടാതെ ‘വിഷൻ 2020’ അനുസരിച്ച് സാമ്പത്തിക മേഖലയിൽ സ്വദേശികളുടെ സംഭാവന വർധിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ട്. ഈ വർഷം ജൂൺ 22നാണ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി സ്വദേശിവത്കണ തീരുമാനം പ്രഖ്യാപിച്ചത്.
പുറംകരാർ ജോലിയായി ചെയ്യുന്ന കാൾ സെൻറർ പോലുള്ളവയടക്കം എല്ലാ സ്ഥാപനങ്ങൾക്കും ഈ തീരുമാനം ബാധകമാണ്. ഇതിലൂടെ ഈ രംഗത്ത് 4,000 തൊഴിലവസരങ്ങൾ സ്വദേശികൾക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ലീഗൽ കൺസൾട്ടിങ് സ്ഥാപനങ്ങളിലേതടക്കം നിയമരംഗത്തെ തൊഴിലുകളിൽ 70 ശതമാനം സ്വദേശിവത്കരണമാണ് രണ്ടാംഘട്ടത്തിൽ നടപ്പാക്കുന്നത്. മാനേജർ, സൂപർവൈസർ തുടങ്ങി ഈ രംഗത്തെ വിവിധ തൊഴിലുകളിലാണ് സ്വദേശിവത്കരണം ഏർപ്പെടുത്തുക.
പൊതു സംവിധാനങ്ങൾക്കുള്ള നിയമോപദേശകൻ, സ്വകാര്യ സംവിധാനങ്ങൾക്കുള്ള നിയമോപദേശകൻ, കരാർ വിദഗ്ധൻ, നിയമകാര്യ ക്ലർക്ക് എന്നീ ജോലികൾ ഇതിലുൾപ്പെടും. അതേസമയം ബാച്ചിലേഴ്സ് ബിരുദധാരികൾക്ക് 5,500 റിയാലാണ് കുറഞ്ഞ വേതനമായി നിശ്ചയിച്ചിരിക്കുന്നത്. 5,500 ലധികം തൊഴിലവസരങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിയമ തൊഴിലുകൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം കഴിഞ്ഞ വർഷം ജൂണിലായിരുന്നു മാനവവിഭവശേഷി മന്ത്രി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ ലീഗൽ കൺസൾട്ടിങ് ജോലികളുടെ 50 ശതമാനമായിരുന്നു സ്വദേശിവത്കരിച്ചത്. രണ്ടാംഘട്ടത്തിൽ 20 ശതമാനം കൂടി ഉയർത്തി 70 ശതമാനമാക്കിയിട്ടുണ്ട്.
അതേസമയം ഇരു സ്വദേശിവത്കരണ തീരുമാനങ്ങളുടെ വിശദാംശങ്ങളും അവ നടപ്പാക്കുന്നതിനുള്ള സംവിധാനവും വിശദീകരിക്കുന്ന മാർഗനിർദേശങ്ങൾ മന്ത്രാലയം നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. കൂടാതെ പുതിയ നിയമം പാലിക്കുന്നതിൽ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നിയമനടപടിയും പിഴ ശിക്ഷയുമുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.