അമേരിക്കയിൽ തുടരുന്നതിന് ബ്രസീൽ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ അനുമതി തേടി. ആറ് മാസത്തേക്ക് കൂടി വിസ അനുവദിക്കണമെന്നാണ് ജെയറിന്റെ ആവശ്യം. ബ്രസീലിൽ അന്വേഷണം നേരിടുന്നതിനിടെയാണ് ജെയർ ഡിസംബർ അവസാനത്തോടെ ഫ്ലോറിഡയിൽ എത്തിയത്.
ലുലയുടെ വിജയം അംഗീകരിക്കാൻ ബോൾസോനാരോ വിസമ്മതിച്ചതിനെത്തുടർന്ന് അനുയായികൾ ജനുവരി എട്ടിന് തലസ്ഥാനമായ ബ്രസീലിയയിൽ നടത്തിയ കലാപത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. പുതിയ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കവുമായി ജെയർ അനുകൂലികളായ ആയിരക്കണക്കിന് പേർ ബ്രസീലിയയിലെ പ്രസിഡന്റിന്റെ കൊട്ടാരം, കോൺഗ്രസ്, സുപ്രീം കോടതി കെട്ടിടങ്ങൾ എന്നിവിടങ്ങളിളെല്ലാം ആക്രമണം നടത്തിയിരുന്നു.
അതേസമയം ബോൾസോനാരോയുടെ അവസാനത്തെ നീതിന്യായ മന്ത്രിയായിരുന്നു ആൻഡേഴ്സൺ ടോറസും കലാപത്തിനിടെ അമേരിക്ക സന്ദർശിച്ചു. എന്നാൽ മടങ്ങിയെത്തിയപ്പോൾ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയാനുണ്ടായത്. കൂടാതെ ബ്രസീലിന്റെ ഇലക്ട്രോണിക് വോട്ടിംഗ് സമ്പ്രദായത്തെക്കുറിച്ച് സംശയം ജനിപ്പിക്കാൻ ശ്രമിച്ച ബോൾസോനാരോയ്ക്കെതിരെയും പുതിയ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
എന്നാൽ ബോൾസോനാരോ നൽകിയ അപേക്ഷയെക്കുറിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം യുഎസ് നിയമപ്രകാരം വിസ രേഖകൾ വളരെ രഹസ്യമായാണ് സൂക്ഷിക്കുക. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ബോൾസോനാരോ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ സ്ഥാനാരോഹണത്തിന് മുൻപാണ് ഫ്ലോറിഡയിൽ എത്തിയത്. ലോകനേതാക്കളെ സന്ദർശിക്കുന്നതിനായുള്ള വിസയിലാണ് ബോൾസോനാരോ അമേരിക്കയിൽ എത്തിയത്. എന്നാൽ വിസയുടെ കാലാവധി ഇന്ന് അവസാനിക്കുന്നതോടെ ബ്രസീലിലേക്ക് തിരിച്ചു പോവേണ്ടി വരുമെന്നതിനാലാണ് വിസ നീട്ടി കിട്ടാൻ അപേക്ഷ നൽകിയത്.