യുഎഇയിൽനിന്ന് ഏറ്റവും കൂടുതൽ തൊഴിലാളികളെ നിയമിക്കുന്ന ആദ്യ നാല് രാജ്യങ്ങൾ യുഎസ്, യുകെ, കാനഡ,ഇസ്രായേൽ എന്നീ രാജ്യങ്ങളെന്ന് പഠന റിപ്പോർട്ട്. ഡീലിൻ്റെ സ്റ്റേറ്റ് ഓഫ് ഗ്ലോബൽ ഹയറിംഗ് പഠന റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു.
സോഫ്റ്റ്വെയർ എഞ്ചിനീയർ, ഉൽപ്പന്ന ഡിസൈനർ, ഫ്രണ്ട്-എൻഡ് ഡെവലപ്പർ, സെയിൽസ് സ്പെഷ്യലിസ്റ്റ്, ട്രേഡിംഗ് കോൺട്രാക്ടർ എന്നീ തസ്തികകളാണ് ഈ രാജ്യങ്ങളിലെ ജനപ്രിയ തൊഴിൽ മേഖല. ഇൻഫർമേഷൻ ടെക്നോളജി, ഫിനാൻഷ്യൽ സർവീസ്, മാർക്കറ്റിംഗ്, അഡ്വർടൈസിംഗ് എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളും നിരവധി അവസരങ്ങൾ നൽകുന്നു.
ഇതിനിടെ വിദൂര നിയമനത്തിൽ ആത്മവിശ്വാസം വർധിക്കുന്നതിനാൽ മാനേജിംഗ് പാർട്ണർ, സിഇഒ പോലെ സീനിയർ മാനേജ്മെൻ്റ് ജോലികളും നാല് രാജ്യങ്ങളിൽ ജനപ്രീതി നേടിത്തുടങ്ങിയതായാണ് പഠന റിപ്പോർട്ട്.
യുഎഇ വിദ്യാഭ്യാസ സമ്പ്രദായം വികസിത രാജ്യങ്ങൾക്ക് തുല്യമാണെന്നും പ്രൊഫഷണൽ റോളുകളുടെ ആവശ്യകത നിറവേറ്റുന്നതിന് പ്രാപ്തിയുണ്ടെന്നുമാണ് വിലയിരുത്തൽ. കൂടാതെ ധനകാര്യം, വ്യാപാരം, യാത്ര, വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി അടക്കമുള്ള വിവിധ മേഖലകളുടെ കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ പദവിയും തൊഴിൽ ശക്തിയും ആഗോള രാജ്യങ്ങളെ ആകർഷിക്കുന്നതാണ്.
യുഎഇയിലെ ജോലിക്കാരിൽ 37.6 ശതമാനവും 25 മുതൽ 34 വരെ പ്രായമുള്ളവരാണെന്ന് പഠനം പറയുന്നു. 28.7 ശതമാനം പേർ 35 മുതൽ 44 വയസ്സുവരെയുള്ളവരും 25.1 ശതമാനം 16 മുതൽ 24 വരെ പ്രായമുള്ളവരാണെന്നും വ്യക്തം. 2022 ജനുവരി മുതൽ ഡിസംബർ വരെ 160 രാജ്യങ്ങളിലായി 260,000 തൊഴിലാളി കരാറുകളിലെ വിവരങ്ങൾ നിരീക്ഷിച്ചാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്.
വിജ്ഞാന സമ്പദ്വ്യവസ്ഥയിലും മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിലും AI, ക്രിപ്റ്റോകറൻസികൾ, മെറ്റാവേഴ്സ് തുടങ്ങിയ നവയുഗ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലും യുഎഇ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഇതിലൂടെ മികച്ചതും പരിചയസമ്പന്നരുമായ പ്രതിഭകളെ കണ്ടെത്താൻ വിദേശ തൊഴിലുടമകൾക്ക് അവസരം ഒരുക്കുന്ന തൊഴിൽ വിപണിയായി മാറുകയാണെന്നും വിലയിരുത്തലുണ്ട്.