ഫ്ളാറ്റുകളുടെയും വലിയ വാണിജ്യ കെട്ടിടങ്ങളുടെയും കെട്ടിടനിർമാണ പെർമിറ്റ് ചാർജ്ജ് മുതൽ നികുതി നിരക്ക് വരെ കുത്തനെ കൂട്ടി സർക്കാർ. കെട്ടിടനിർമ്മാണ പെർമിറ്റ് ഫീസിൽ 20 മടങ്ങ് വർധനയാണ് വരുത്തിയിരിക്കുന്നത്. 10,000 സ്ക്വയർ മീറ്ററിലെ നിർമ്മാണത്തിന് പെർമിറ്റെടുക്കാനുള്ള ഫീസ് ഒരു ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി. ഇതോടെ സംസ്ഥാനത്തെ വൻകിട നിർമ്മാതാക്കളും പ്രതിസന്ധിയിലാണ്.
10,000 സ്ക്വയർ മീറ്ററിൽ കോർപറേഷൻ പരിധിയിൽ നടക്കുന്ന നിർമ്മാണത്തിന് പെർമിറ്റെടുക്കാൻ ചെലവ് വന്നിരുന്ന ഒരു ലക്ഷം രൂപയായിരുന്നു. നിരക്ക് പുതുക്കിയപ്പോൾ 20 ലക്ഷമായി ഉയർന്നു. പരിഷ്കരിച്ച നികുതിഘടന മുതൽ നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റവും ജിഎസ്ടിയും എല്ലാം ചേരുമ്പോൾ പലവഴിക്ക് ഒരു കോടി രൂപക്ക് 38 ലക്ഷം രൂപയാണ് സർക്കാർ ഖജനാവിലേക്ക് എത്തുന്നത്.
നിർമാണസാമഗ്രികളുടെ വിലയും കൂടി കുതിച്ചുയർന്നതോടെ ഫ്ളാറ്റുകളുടെ വില കൂട്ടേണ്ടി വരുമെന്ന് ബിൽഡർമാർ വ്യക്തമാക്കി. നിർമ്മാണ പെർമിറ്റിന് അപേക്ഷ സമർപ്പിക്കുന്നത് മുതലുള്ള ചെലവും കുത്തനെ കൂടി. 10000 സ്ക്വയർ മീറ്ററിന് കോർപറേഷൻ പരിധിയിലെ പെർമിറ്റ് ഫീസ് 100050 രൂപയിൽ നിന്ന് 2005000 രൂപയായി. മുൻസിപ്പാലിറ്റിയിൽ 70030 രൂപ 2004000 രൂപയായി. 50020 രൂപ മാത്രമുണ്ടായിരുന്ന പഞ്ചായത്ത് പരിധിയിൽ 150300 രൂപയായി. വിവിധ ഫീസുകളും പെർമിറ്റ് നിരക്കും എല്ലാറ്റിനും പുറമെ നിർമ്മാണ സാമഗ്രികളുടെ വൻ വിലക്കയറ്റം കൂടി വന്നതോടെ ശരാശരി 2500 രൂപ സ്ക്വയർ ഫീറ്റിനുണ്ടായിരുന്ന നിർമ്മാണ നിരക്കിപ്പോൾ 3000 വും 3500 രൂപയുമായി. വാങ്ങാനെത്തുന്നവരാകട്ടെ വിലയുടെ അഞ്ച് ശതമാനം ജിഎസ്ടിയും 9 ശതമാനം രജിസ്ട്രേഷൻ ചെലവും ഒറ്റത്തവണ നികുതിയടക്കം മറ്റു ചെലവുകൾക്ക് 1.20 ശതമാനം വേറെയും മുടക്കണം.