മൂന്നു വർഷം മുൻപ് കോവിഡ് എന്ന മഹാമാരി ലോകമെമ്പാടും ഭീതി പടർത്തിയപ്പോൾ അതിനെ നേർക്കുനേർ കണ്ട്, വേദനകൾ അനുഭവിച്ച് അവൾ ഇന്ത്യയിലെ ആദ്യ കോവിഡ് ബാധിതയായി മാറി. അന്ന് പേരുപോലുമില്ലാതിരുന്ന വൈറസ് അവളിൽ അവശതകൾ സൃഷ്ടിച്ചു. പനിച്ചു തളർന്നു രോഗിയായി. ഇന്നവൾ ഒരു ഡോക്ടറാണ്. കോവിഡ് ആവട്ടെ ക്ഷയിച്ചു കൊണ്ടിരിക്കുന്നു.
ഇന്ത്യയിലെ ആദ്യ കോവിഡ് ബാധിതയാണ് കൊടുങ്ങല്ലൂർ സ്വദേശിനിയായ പെൺകുട്ടി. ഇപ്പോൾ ഈ പെൺകുട്ടി ചൈനയിൽനിന്നു മെഡിക്കൽ ബിരുദം പൂർത്തിയാക്കി. ഇന്ത്യയിൽ പ്രാക്ടിസിനുള്ള ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് തുല്യതാ പരീക്ഷയും പാസായിട്ടുണ്ട്. ഹൗസ് സർജൻസി കൂടി പൂർത്തിയാക്കണമെന്നാണ് പേരു വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത ഈ പെൺകുട്ടി പറയുന്നത്.
2020 ജനുവരി 30നാണ് ചൈനയിലെ വുഹാനിൽ മെഡിസിനു പഠിക്കുന്ന സമയത്ത് നാട്ടിലെത്തിയ പെൺകുട്ടിക്ക് തൃശൂരിലെ ജനറൽ ആശുപത്രിയിൽ വച്ച് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ സ്ഥിരീകരിച്ച ആദ്യത്തെ കോവിഡ് കേസായിരുന്നു ഇത്. എന്നാൽ അസുഖം മാറിയതിനു ശേഷവും അവൾ വലിയ വെല്ലുവിളികൾ നേരിട്ടിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ മൂലം ചൈനയിലേക്കു തിരികെപ്പോകാൻ കഴിഞ്ഞതുമില്ല. പിന്നീട് ഓൺലൈൻ ക്ലാസിലൂടെയായിരുന്നു പഠനം പൂർത്തിയാക്കിയത്. രണ്ട് ക്യാമറകൾക്കു മുന്നിലിരുന്ന് ഓൺലൈനായി പെൺകുട്ടി പരീക്ഷകളെഴുതി. എന്നാൽ വീണ്ടും അവളെ കോവിഡ് പിടികൂടി. ഇപ്പോൾ എല്ലാ കടമ്പകളും കടന്ന് പഠനം പൂർത്തിയാക്കിയിരിക്കുകയാണ്.