ഏഴ് വർഷം സഞ്ചരിച്ച് ഛിന്നഗ്രഹത്തിൽ ലാൻഡ് ചെയ്യുന്ന ബഹിരാകാശപേടകം വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച് യുഎഇ. യുഎഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനോടുള്ള ആദരസൂചകമായി എം.ബി.ആർ എന്ന് പേരിട്ടിരിക്കുന്ന ബഹിരാകാശ പേടകമാണ് സ്വപ്നപദ്ധതിക്കൊരുങ്ങുന്നത്.
തിങ്കളാഴ്ച പ്രഖ്യാപിച്ച ഈ അഭിമാന പദ്ധതിയിൽ ഏഴ് ബില്യൺ കിലോമീറ്റർ സഞ്ചരിക്കുന്ന യുഎഇ ബഹിരാകാശ പേടകം ഏഴ് വർഷത്തോളം സഞ്ചരിച്ചാവും 2034-ൽ ഛിന്നഗ്രഹത്തിൽ ഇറങ്ങുക. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയം പര്യവേക്ഷണം ചെയ്യാനുള്ള ഈ യുഎഇ ദൗത്യം 13 വർഷം നീണ്ടുനിൽക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
പേടകത്തിൻ്റെ നിർമ്മാണത്തിന് ആറ് വർഷമെടുക്കും യാത്രയ്ക്ക് ഏഴ് വർഷവും അദ്ദേഹം വിശദീകരിച്ചു. നിലവിൽ ബഹിരാകാശത്ത് നിരീക്ഷണം നടത്തുന്ന ഹോപ്പ് പേടകത്തേക്കാൾ ഏഴ് മടങ്ങ് വേഗതയിലാവും എംബിആർ സഞ്ചരിക്കുക. ഛിന്നഗ്രഹ വലയത്തിലേക്കുള്ള ബഹിരാകാശ പേടകത്തിന്റെ യാത്ര കോടിക്കണക്കിന് കിലോമീറ്ററുകൾ നീളും, യാത്രയ്ക്കിടെ അത് ചൊവ്വയെ മറികടക്കും, തുടർന്ന് ഈ ദിശയിലുള്ള ഏഴ് ഛിന്നഗ്രഹങ്ങളെ പഠിക്കുകയും ഒടുവിൽ 2034 ൽ ജസ്റ്റിഷ്യ എന്ന് പേരിട്ട ഛിന്നഗ്രഹത്തിൽ ഇറങ്ങുകയും ചെയ്യും.