ചുംബന വിവാദത്തിൽപ്പെട്ട സ്പാനിഷ് ഫുട്ബോൾ തലവൻ ലൂയിസ് റൂബിയലാസിനെ ഫിഫ സസ്പെൻഡ് ചെയ്തു. വനിതാ ലോകകപ്പിന് പിന്നാലെ സ്പാനിഷ് താരം ജെന്നിഫർ ഹെർമോസോയെ അനുവാദമില്ലാതെ ചുംബിച്ചതിനെതിരെയാണ് നടപടി. ഫിഫ അച്ചടക്ക സമിതിയാണ് നടപടിയെടുത്തത്. ഇന്റർനാഷണൽ ഫുട്ബോൾ സംഘടനയുടെ അച്ചടക്ക സമിതിയാണ് ലൂയിസിനെ ദേശീയ അന്തർദേശീയ തലത്തിൽ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിലക്കിയത്.
വനിതാ താരത്തെ ചുംബിച്ച സ്പാനിഷ് ഫുട്ബോൾ പ്രസിഡന്റിന്റെ പ്രവൃത്തി ഏറെ ചർച്ചയായിരുന്നു. തുടർന്ന് രാജി വെക്കാൻ ലൂയിസ് വിസമ്മതിച്ചതോടെയാണ് ഫിഫ ഇടപെട്ടത്. ഓഗസ്റ്റ് 26 മുതൽ 90 ദിവസത്തേക്കാണ് സസ്പെൻഷൻ. ജെന്നിഫർ ഹെർമോസോയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്നതിനും ലൂയിസിനെ അസോസിയേഷൻ വിലക്കിയിട്ടുണ്ട്.
ചുംബന രംഗം വിവാദമായതോടെ പരസ്പര അനുവാദത്തോടെയാണ് ചുംബിച്ചെന്ന വാദവുമായി ലൂയിസ് രംഗത്തെത്തിയിരുന്നു. ശേഷം വിളിച്ച് ചേർത്ത സ്പാനിഷ് ഫുട്ബോൾ യോഗത്തിലും ലൂയിസ് പ്രസ്താവനയിൽ ഉറച്ച് നിന്നു. എന്നാൽ അനുവാദമില്ലാതെയാണ് തന്നെ ലൂയിസ് ചുംബിച്ചെന്ന് ജെന്നിഫർ പരസ്യമായി പ്രസ്താവനയിറക്കിയതോടെ വിവാദം ശക്തമായി.
വനിതാ ലോക ഫുട്ബോളിൽ സ്പാനിഷ് ടീം ചാമ്പ്യന്മാരായതിനു പിന്നാലെയായിരുന്നു ലൂയിസ് ജെന്നിഫർ ഹോർമോസയെ ആലിംഗനം ചെയ്യുകയും ചുണ്ടിൽ ചുംബിക്കുകയും ചെയ്തത്.