ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥ തലത്തിൽ മാറ്റത്തിന് ഉത്തരവിട്ട് ഡിജിപി. ഗുജറാത്ത്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്,ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ ആഭ്യന്തരവകുപ്പ് സെക്രട്ടറിമാരെയാണ് ഇലക്ഷൻ കമ്മീഷൻ മാറ്റാൻ ഉത്തരവിട്ടത്. ഇതോടൊപ്പം പശ്ചിമ ബംഗാൾ സംസ്ഥാനത്തെ പൊലീസ് മേധാവിയേയും മാറ്റി നിയമിക്കാൻ ഇലക്ഷൻ കമ്മീഷൻ ഉത്തരവിട്ടുണ്ട്.
തൃണമൂൽ – ബിജെപി സംഘർഷം പതിവായ ബംഗാളിൽ കഴിഞ്ഞ കുറേ കാലങ്ങളായി തെരഞ്ഞെടുപ്പുകളെല്ലാം അക്രമത്തിലാണ് കലാശിക്കാറുള്ളത്. ഈ സാഹചര്യത്തിൽ പൊലീസ് മേധാവിയെ മാറ്റാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം ഏറെ നിർണായകമാണ്. പകരം നിയമനത്തിനായി മൂന്ന് ഉദ്യോഗസ്ഥരുടെ പേരുകൾ വൈകിട്ട് അഞ്ച് മണിക്ക് മുൻപായി നിർദേശിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹിമാചൽ പ്രദേശ്, മിസോറാം മുഖ്യമന്ത്രിമാരുടെ ഓഫീസിലെ സീനിയർ ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കാനും സർക്കാർ ഉത്തരവിട്ടുണ്ട്. ചുമതലകളിൽ നിന്നും നീക്കം ചെയ്യപ്പെട്ട ഉദ്യോഗസ്ഥർ പലരും ഇരട്ടചുമതല വഹിക്കുന്നവരാണെന്നാണ് വിവരം. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്താക്കിയ ബംഗാൾ പൊലീസ് മേധാവി രാജീവ് മാലിക്ക് തൃണമൂലിനും മമതയ്ക്കും ഏറെ വേണ്ടപ്പെട്ട ഉദ്യോഗസ്ഥനാണ്. ഡിജിപി രാജീവ് മാലിക്കിനെ പുറത്താക്കിയതിനെക്കുറിച്ച് ബംഗാൾ ഭരണകക്ഷിയായ തൃണമൂൽ ഇതുവരെ പ്രതികരിച്ചിട്ടില്ല