റെയിൽ പാളത്തിലൂടെ നടക്കുന്നതിനിടയിൽ തലകറങ്ങി വീണ വയോധിക ട്രെയിനിനടിയിൽ നിന്നും അത്ഭുദകരമായി രക്ഷപ്പെട്ടു. ഉത്രാളികാവിൽ തൊഴുതു മടങ്ങും വഴി മാരാത്തുകുന്ന് റെയിൽവേ ഗേറ്റിനു സമീപം പാളത്തിലൂടെ നടക്കുകയായിരുന്ന എങ്കക്കാട് ഏറത്ത് വീട്ടിൽ ശാന്തമ്മ തലകറക്കം ഉണ്ടായതിനെ തുടർന്ന് പാളത്തിൽ വീഴുകയായിരുന്നു. പതിവായി ഈ വഴിയിലൂടെയാണ് ശാന്തമ്മ ക്ഷേത്ര ദർശനത്തിനായി പോയിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
ആ സമയം അതു വഴി ഡല്‍ഹിയിലേക്കുള്ള മംഗള എക്സ്പ്രസ് വരുന്നുണ്ടായിരുന്നു. മാരാത്ത്കുന്ന് ഗേറ്റിന് സമീപം ട്രാക്കില്‍ പണി നടക്കുന്നതിനാല്‍ ട്രെയിൻ വേഗം കുറച്ചായിരുന്നു വന്നിരുന്നത്. പാളത്തിൽ ശാന്തമ്മ വീണു കിടക്കുന്നത് കണ്ട ലോക്കോ പൈലറ്റ് ബിജു ജോസഫ് പെട്ടന്ന് തന്നെ ട്രെയിൻ നിർത്തി. എന്നാൽ എന്ജിന് ഭാഗം ഇവർക്കു മുകളിലൂടെ കടന്നുപോയി. അപകട സമയത്ത് അടുത്തുണ്ടായിരുന്ന ചുമട്ടു തൊഴിലാളികളും റെയിൽവേ ജീവനക്കാരും ഓടിയെത്തി ട്രെയിനിനടിയിൽ നിന്നും ശാന്തമ്മയെ പുറത്തെടുക്കുകയായിരുന്നു.
സാമൂഹിക പ്രവർത്തകനായ പി ആർ സുരേഷ് കുമാർ, സുമേഷ് അരയംപറമ്പിൽ, സ്റ്റേഷൻ ഹൗസ് ഓഫീസർ കെ മാധവൻകുട്ടി എന്നിവർ ചേർന്ന് ഇവരെ ജില്ലാശുപത്രിയിലെത്തിച്ചു. ചെറിയ പോറലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ചികിത്സയ്ക്ക് ശേഷം ബന്ധുക്കളെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി