മുംബൈ: പ്രമുഖ ഇന്ത്യൻ വ്യവസായി രത്തൻ ടാറ്റയെ പരമോന്നത സിവിലിയൻ പുരസ്കാരം നൽകി ആദരിച്ച് ഓസ്ട്രേലിയ. ഓർഡർ ഓഫ് ഓസ്ട്രേലിയ നൽകിയാണ് രത്തൻ ടാറ്റയെ ഓസ്ട്രേലിയൻ സർക്കാർ ആദരിച്ചത്.
ഇന്ത്യ-ഓസ്ട്രേലിയ ബന്ധം ശക്തിപ്പെടുത്തുന്നതിൽ രത്തൻ ടാറ്റ വഹിച്ച പങ്കു പരിഗണിച്ചാണ് ഓസ്ട്രേലിയൻ സർക്കാർ രത്തൻ ടാറ്റയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. പ്രായാധിക്യം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ രത്തൻ ടാറ്റയുടെ വസതിയിൽ നേരിട്ടെത്തിയാണ് ഓസ്ട്രേലിയൻ സർക്കാർ പ്രതിനിധികൾ പുരസ്കാരം അദ്ദേഹത്തിന് കൈമാറിയത്. ശനിയാഴ്ച നടന്ന ചടങ്ങിന്റെ ദൃശ്യങ്ങൾ വിദേശകാര്യ നയതന്ത്രജ്ഞൻ ബാരി ഓ ഫെറൽ ട്വീറ്റ് ചെയ്തു.
“രത്തൻ ടാറ്റ, വ്യവസായത്തിലും സാമൂഹിക സേവനത്തിലും ഒരു പോലെ സജീവമാണ് രത്തൻ ടാറ്റ. ഇന്ത്യയിൽ മാത്രമല്ല, അദ്ദേഹത്തിന്റെ സംഭാവനകൾ ഓസ്ട്രേലിയയിലും കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ അദ്ദേഹം ദീർഘകാലമായി വഹിച്ച പങ്ക് പരിഗണിച്ച് രത്തൻ ടാറ്റയ്ക്ക് ഓർഡർ ഓഫ് ഓസ്ട്രേലിയ (എ.ഒ) ബഹുമതി നൽകുന്നതിൽ സന്തോഷമുണ്ട് ” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം പ്രത്യേകിച്ച് വ്യാപാരം, നിക്ഷേപം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ ശക്തിപ്പെടുത്താൻ ജനറൽ ഡിവിഷനിൽ ഓണററി ഓഫീസറായി രത്തൻ ടാറ്റയെ നേരത്തെ നിയമിച്ചിരുന്നു. ഈ പദവി കിട്ടി ഒരു മാസത്തിനകമാണ് പരമോന്നത പുരസ്കാരം നൽകി ഓസ്ട്രേലിയ അദ്ദേഹത്തെ ആദരിക്കുന്നത്. 1991 മാർച്ചിൽ ടാറ്റ ഗ്രൂപ്പ് ചെയർമാനായി സ്ഥാനമേറ്റ രത്തൻ ടാറ്റ 2012 ൽ സ്ഥാനമൊഴിഞ്ഞിരുന്നു. പുരസ്കാരദാന ചടങ്ങിൽ ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ.ചന്ദ്രശേഖരമൂർത്തി പങ്കെടുത്തു.