കോഴിക്കോട്: സൗത്ത് ബീച്ചിൽ എട്ട് പേർക്ക് ഇടിമിന്നലേറ്റു. ബീച്ചിൽ കച്ചവടം ചെയ്യുന്ന മത്സ്യബന്ധന തൊഴിലാളികളുൾപ്പെടെ എട്ടു പേർക്കാണ് പരിക്കേറ്റത്. ഇതിൽ ഏഴു പേർ പ്രദേശവാസികൾ തന്നെയാണ്. മറ്റൊരാൾ ഇവിടെ കടുക്ക വാങ്ങുന്നതിനായി ബീച്ചിലേക്കെത്തിയ പുതിയങ്ങാടി സ്വദേശിയാണ്.
പരിക്കേറ്റ ഏഴ് പേരിൽ ഒരാൾക്ക് ഗുരുതര പരിക്കുണ്ടെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. മഴ ഇല്ലാതിരുന്ന സമയത്ത് വലിയ ശബ്ദത്തോടെ ഇടിമിന്നലുണ്ടാവുകയായിരുന്നു. അഷ്റഫ്, അനിൽ, ഷരീഫ്, മനാഫ്, സുബൈർ, സലിം, അബ്ദുൾ ലത്തീഫ് എന്നിവർക്കാണ് ഇടിമിന്നലേറ്റത്
കോഴിക്കോട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്ടെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവന്തപുരം മുതൽ കണ്ണൂർ സംസ്ഥാനത്തെ 13 ജില്ലകളിലും കാലവർഷം എത്തിയെന്നാണ് ഇന്ന് രാവിലെ കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്.