ദുബായ് സഫാരി പാർക്ക് ഇന്ന് തുറക്കും. സന്ദർശകർക്ക് പുതുമയാർന്ന അനുഭവങ്ങൾ പ്രദാനം ചെയ്തുകൊണ്ടാണ് പുതിയ സീസണ് തുടക്കംകുറിക്കുന്നത്. വൈവിധ്യമാർന്ന സംവേദനാത്മക വിനോദങ്ങളും വിദ്യാഭ്യാസ അനുഭവങ്ങളും നൽകുന്നുവെന്നതാണ് ഈ സീസൺന്റെ പ്രത്യേകത. കൂടാതെ നിരവധി പുതിയ മൃഗങ്ങളെ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുള്ളതിനാൽ സന്ദർശകർക്ക് വ്യത്യസ്ഥമായ അനുഭവമായിരിക്കും സഫാരി പാർക്ക് സമ്മാനിക്കുക.
സഫാരി പാർക്കിൽ മൃഗങ്ങളെ സംരക്ഷിച്ചിരിക്കുന്നത് അവയുടെ തനത് ആവാസവ്യവസ്ഥ ഒരുക്കിയാണ്. അറേബ്യൻ ഏഷ്യൻ, ആഫ്രിക്കൻ, സഫാരി വില്ലേജുകളിലായി തിരിച്ച പാർക്കിൽ 78 ഇനങ്ങളിലായി 3000ലേറെ മൃഗങ്ങളുണ്ട്. വിവിധ രാജ്യങ്ങളിൽനിന്നുള്ള അത്യപൂർവ ഇനങ്ങളാണ് പാർക്കിന്റെ സവിശേഷത. വംശനാശഭീഷണി നേരിടുന്നവയെയും ഇവിടെ സംരക്ഷിച്ചുവരുന്നു. ലോകത്തിലെ ആദ്യത്തെ ഡ്രൈവ് ത്രൂ മുതല പ്രദർശനവും ഇത്തവണയുണ്ട്. കൂടാതെ അങ്കോൾ-വാട്ടുസി പശു, എലാൻഡ് ആന്റലോപ്പ്, അറേബ്യൻ ഓറിക്സ്, നൈൽ മുതല, നീർപോത്ത് തുടങ്ങിയ നവജാത മൃഗങ്ങളെയും സന്ദർശകർക്ക് കാണാൻ കഴിയും. ഇവയ്ക്കൊപ്പം സെൽഫി എടുക്കാനും അവസരമുണ്ടാകും.
രാജ്യാന്തര പഠന, ഗവേഷണ കേന്ദ്രം കൂടിയായ ദുബായ് സഫാരി പാർക്കിലെത്തുന്ന സന്ദർശകർക്ക് മൃഗസംരക്ഷണ വിദഗ്ധരെ കണ്ട് മൃഗങ്ങൾക്ക് നൽകുന്ന ദിനചര്യയെക്കുറിച്ചും പ്രത്യേക പരിചരണത്തെക്കുറിച്ചും അറിയാൻ അവസരമുണ്ട്. കൂടാതെ നിരവധി മൃഗങ്ങളുമായി അടുത്തിടപഴകാനും ഭക്ഷണം നൽകാനും അവസരമുണ്ട്. 10 പേർക്കുള്ള ഈ പാക്കേജിന് 1,450 ദിർഹമാണ് നിരക്ക്. ഫോട്ടോഗ്രാഫി ആരാധകർക്ക് മൃഗങ്ങളുടെ ഫോട്ടോകൾ എടുക്കുന്നതിനുള്ള അവസരവും ഉണ്ട്. ഇതിനായി ഒരു ഗൈഡിനൊപ്പം സ്വകാര്യ ബസിൽ 3 മണിക്കൂർ വരെ സഫാരി നടത്താം. മൂന്ന് പേർക്കുള്ള ഈ പാക്കേജിന് 1,275 ദിർഹമാണ് വില.
ഇലക്ട്രിക് ട്രെയിനിലിരുന്ന് ആഫ്രിക്കൻ വില്ലേജ്, എക്സ്പ്ലോറർ വില്ലേജ്, സഫാരി ജേണി, ഏഷ്യൻ വില്ലേജ്, അറേബ്യൻ ഡെസർട്ട് സഫാരി, കിഡ്സ് ഫാം എന്നിവിടങ്ങളും കണ്ട് ആസ്വദിക്കാനാവും. അൽവർഖ അഞ്ചിൽ വെള്ളച്ചാട്ടങ്ങളും കുന്നുകളും കാടും മൃഗങ്ങൾക്കുള്ള പാർപ്പിടങ്ങളും സ്വാഭാവിക രീതിയിൽ ഒരുക്കിയിട്ടുണ്ട്. 119 ഹെക്ടറിലുള്ള ദുബായ് സഫാരിയിലേക്ക് രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണു പ്രവേശനം. ടിക്കറ്റ് ഓൺലൈനിൽ ബുക്ക് ചെയ്യണം.