റമദാൻ കാലത്ത് യാചകരെ നേരിടാനുള്ള ദുബായ് പോലീസിന്റെ വാർഷിക ഭിക്ഷാടന വിരുദ്ധ കാമ്പയിൻ ആരംഭിച്ചു. ‘ഭിക്ഷാടനം അനുകമ്പയുടെ തെറ്റായ ആശയമാണ്’ എന്ന മുദ്രാവാക്യത്തിന് കീഴിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കാറുള്ളത്. ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡെവലപ്മെന്റ്, ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, ദുബായ് മുനിസിപ്പാലിറ്റി എന്നിവർ ചേർന്നാണ് ക്യാമ്പയിൻ ആരംഭിച്ചത്.
അതേസമയം റമദാൻ കാലത്ത് സാധാരണഗതിയിൽ ഭിക്ഷാടകരുടെ എണ്ണം കൂടുമെന്നും ദുബായ് പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന വാർത്താ സമ്മേളനത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ സയീദ് സുഹൈൽ അൽ അയ്ലി പറഞ്ഞു. ഭിക്ഷാടകരാൽ വഞ്ചിതരാകരുതെന്നും കുട്ടികളെയും വയോധികരെയും നിയമവിരുദ്ധമായി പണം സ്വരൂപിക്കാൻ അവർ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭിക്ഷാടനം മോഷണവും ചൂഷണവും ഉൾപ്പെടെയുള്ള മറ്റ് കുറ്റകൃത്യങ്ങളിലേക്ക് നയിക്കുമെന്നും സയീദ് അറിയിച്ചു.
ദുബായ് പോലീസിന്റെ പ്രചാരണം ഇസ്ലാമിന്റെ മൂല്യത്തിന് വിരുദ്ധമല്ല. പകരം അത് ശരിയായ ആളുകൾക്ക് സഹായം ഉറപ്പാക്കാനാണെന്ന് സയീദ് വിശദീകരിച്ചു. കൂടാതെ ഭിക്ഷാടന വിരുദ്ധ ക്യാമ്പയിൻ യാചകരുമായി ഇടപഴകുന്നതിന്റെ അപകടങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം വർധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. ദുബായ് പോലീസ് കോൾ സെന്റർ (901), ദുബായ് പോലീസ് ആപ്ലിക്കേഷനിൽ ലഭ്യമായ ‘പോലീസ് ഐ’ സേവനം എന്നിവയുൾപ്പെടെയുള്ള ഔദ്യോഗിക ചാനലുകൾ വഴി പൊതുജനങ്ങൾക്ക് യാചകരുമായി ബന്ധപ്പെട്ട വിവരങ്ങൾ റിപ്പോർട്ട് ചെയ്യാം.