ദുബായിൽ പൊതുജനങ്ങൾക്കായി ഹിന്ദു ക്ഷേത്രം ഒരുങ്ങുന്നു. ജെബൽ അലിയിൽ നിർമാണം പൂർത്തിയാവുന്ന ക്ഷേത്രം ഒക്ടോബർ അഞ്ചിനാണ് വിശ്വാസികൾക്കായി തുറന്നുകൊടുക്കുക. ഏറെ പ്രത്യകതകൾ നിറഞ്ഞ നിർമാണ ശൈലിയാണ് ക്ഷേത്രത്തിന്റേത്. കൂടാതെ വലിയ 3D-പ്രിന്റ് ഇൻസ്റ്റാലേഷനിലൂടെ ക്ഷേത്രത്തിന്റെ പ്രധാന പ്രാർത്ഥനാ ഹാളിലേക്ക് സൂര്യപ്രകാശം അരിച്ചിറങ്ങുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൈകൊണ്ട് കൊത്തിയെടുത്ത മാർബിൽ തൂണുകളാണ് മറ്റൊരു പ്രത്യേകത. ഇത് പൂക്കളും മണികളും കൊണ്ടുമാണ് അലങ്കരിച്ചിരിക്കുന്നത്. ഇത്തരത്തിൽ പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സമന്വയമാണ് പുതിയ ക്ഷേത്രം.
ഒരു ദിവസം ആയിരക്കണക്കിന് സന്ദർശകരെ ഉൾക്കൊള്ളുന്ന ഷേത്രത്തിന്റെ അവസാനഘട്ട മിനുക്ക് പണികൾ പുരഗമിക്കുകയാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സംഘാടകർ ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുട്ട്. പൊതുജനങ്ങൾക്ക് ക്ഷേത്രത്തിന്റെ www.hindutempledubai.com എന്ന വെബ്സൈറ്റിലൂടെ ദർശനത്തിനുള്ള സമയവും തിയതിയും തിരഞ്ഞെടുക്കാം.
ക്ഷേത്ര ദർശനത്തിനായി ജനങ്ങൾ ആകാംക്ഷയിലാണെന്നും എല്ലാവർക്കും വേണ്ടി ഞങ്ങൾ ക്ഷേത്ര വാതിൽ തുറന്നിടുമെന്നും നിർമ്മാണത്തിനും നടത്തിപ്പിനും മേൽനോട്ടം വഹിക്കുന്ന ദുബായിലെ സിന്ധി ഗുരു ദർബാർ ക്ഷേത്ര ട്രസ്റ്റിന്റെ ട്രസ്റ്റിയായ രാജു ഷ്രോഫ് പറഞ്ഞു. ക്യു ആർ കോഡ് പ്രകാരം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് ക്ഷേത്ര പ്രവേശനം അനുവദിച്ചിരിക്കുന്നത്.
ദീപാവലി, നവരാത്രി തുടങ്ങിയ വിശേഷദിനങ്ങളിൽ ക്ഷേത്രത്തിൽ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ ആലോചിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ശിവൻ ആയിരിക്കും പ്രധാന പ്രതിഷ്ഠ. ഗണപതി, കൃഷ്ണൻ, മഹാലക്ഷ്മി, അയ്യപ്പൻ എന്നിവരുടെ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ടാകും. 16 ദേവതകൾ ക്ഷേത്രത്തിൽ ആരാധിക്കപ്പെടും. കൂടാതെ സിഖുകാരുടെ വിശുദ്ധഗ്രന്ഥവും ക്ഷേത്രത്തിൽ സൂക്ഷിക്കും. പൂജാദി കർമങ്ങൾക്കായി എട്ട് പൂജാരിമാർ ക്ഷേത്രത്തിൽ ഉണ്ടായിരിക്കും.