അറുപതിന്റെ നിറവിൽ ദോഹ മുനിസിപ്പാലിറ്റി. അംഗീകാരങ്ങളുടെയും സ്വീകാര്യതയുടെയും തിളക്കത്തിൽ ദോഹ നഗരസഭ ആറു പതിറ്റാണ്ട് പിന്നിടുന്നു. ഫിഫ ലോകകപ്പിനുൾപ്പെടെ രാജ്യം വേദിയായതോടെ രാജ്യാന്തര തലത്തിൽതന്നെ ഏറെ ശ്രദ്ധ നേടാൻ ദോഹയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിനു പിന്നാലെയാണ് മുനിസിപ്പാലിറ്റി 60ാം വാർഷികം ആഘോഷിച്ചത്.
നഗരവികസനത്തിന്റെ പുരോഗതിയും മുനിസിപ്പൽ സേവനത്തിന്റെ വൈവിധ്യവത്കരണവും ഉറപ്പുവരുത്തണം. ദോഹ മുനിസിപ്പാലിറ്റിക്കും ജീവനക്കാർക്കും പ്രചോദനത്തിനുള്ള അവസരമാണിതെന്നും മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബേ പറഞ്ഞു. ഇതിനായി സർക്കാർ, സർക്കാറിതര മേഖലകളുടെ സംയുക്ത ശ്രമങ്ങൾ വർധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
60ാം വാർഷികത്തോടനുബന്ധിച്ച് മുനിസിപ്പൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മുനിസിപ്പൽ വർക്ക് സിസ്റ്റം, മോണിറ്ററിങ്, ഇൻസ്പെക്ഷൻ സംവിധാനങ്ങൾ വികസിപ്പിക്കുമെന്ന് ദോഹ മുനിസിപ്പാലിറ്റി ഡയറക്ടർ മൻസൂർ അജ്റാൻ അൽ ബുഐനെയ്ൻ പറഞ്ഞു. ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം വിപുലീകരിക്കുകയും ക്രിയാത്മക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കമ്യൂണിറ്റി പങ്കാളിത്തം വികസിപ്പിക്കുകയെന്നതും ദോഹയുടെ ലക്ഷ്യമാണ്. ദോഹ മുനിസിപ്പാലിറ്റിയുടെ പൊതുശുചിത്വ നിയമവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ നിരീക്ഷിക്കാനും പരിശോധിക്കുന്നതിനുമുള്ള സംവിധാനവും വികസിപ്പിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എല്ലാ ഉപഭോക്താക്കൾക്കും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കുകയെന്നതിന് മുനിസിപ്പാലിറ്റി മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യുനെസ്കോയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലൈഫ്ലോങ് ലേണിങ്ങിൽനിന്ന് ഗ്ലോബൽ നെറ്റ്വർക്ക് ഓഫ് ലേണിങ് സിറ്റീസിൽ ദോഹ നഗരം അംഗത്വം നേടിയിട്ടുണ്ട്. കൂടാതെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യനഗരം എന്ന ബഹുമതിയും ദോഹയ്ക്ക് സ്വന്തമാണ്. ഖത്തറിലെ മറ്റ് ഏഴു നഗരങ്ങൾക്കു കൂടി ഇതേ ബഹുമതി ലഭിച്ചിട്ടുണ്ട്. അതേസമയം എല്ലാ നഗരങ്ങൾക്കും ലോകാരോഗ്യ സംഘടനയുടെ ഈ അംഗീകാരം ലഭിക്കുന്ന മിഡിലീസ്റ്റിലെ ആദ്യ രാജ്യമാണ് ഖത്തർ.
രാജ്യത്തിന്റെ തലസ്ഥാനം കൂടിയായ ദോഹ നഗരം കഴിഞ്ഞ കുറേ വർഷങ്ങളിലായി നിരവധി പ്രാദേശിക, മേഖലാ, രാജ്യാന്തര പരിപാടികൾക്ക് വേദിയായിട്ടുണ്ട്. കൂടാതെ പുരാതന ചരിത്രവും പൈതൃകവും കണക്കിലെടുത്താണ് ദോഹയെ ഇസ്ലാമിക് വേൾഡിന്റെ സാംസ്കാരിക തലസ്ഥാനമായി തെരഞ്ഞെടുത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദോഹ മുനിസിപ്പാലിറ്റി സ്ഥാപിതമായതു മുതൽ നഗരത്തിന്റെ സമൃദ്ധിക്കും വികസനത്തിനുമായി മഹത്തായ സംഭാവന നൽകുകയും കൈയൊപ്പുചാർത്തുകയും ചെയ്ത ഡയറക്ടർമാർക്കും ഉദ്യോഗസ്ഥർക്കും മന്ത്രി നന്ദി പറഞ്ഞു.