ഡ്യുട്ടിക്കിടെ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദന ദാസിന്റെ മരണത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ വൈദ്യസമൂഹം. വൈദ്യ പരിശോധനയ്ക്കെത്തിയ അക്രമിയുടെ ആറിലേറെ തവണയുള്ള കുത്തേറ്റായിരുന്നു ഡോ: വന്ദന കൊല്ലപ്പെട്ടത്. ഒരു മണിക്കൂറിലേറെ ശ്രമിച്ചിട്ടും വന്ദനയുടെ ജീവൻ രക്ഷിക്കാനായില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്ന് ഐ എം എ അറിയിച്ചു. കൊല്ലം ജില്ലയിലെ ഡോക്ടർമാർ സമരം ആരംഭിച്ചു കഴിഞ്ഞു.
ഐഎംഎ പ്രസിഡന്റ് സുൽഫി നൂഹുവിന്റെ പ്രതികരണം:
‘‘സഹപ്രവർത്തകർ മരിക്കുമ്പോൾ ദുഃഖമുണ്ടാകും. കൊല്ലപ്പെടുമ്പോൾ അതിലേറെ ദുഖമുണ്ടാകും. ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിക്കുന്നത് സങ്കടകരമാണ്. ശക്തമായ പ്രതിഷേധമുണ്ട്. കേരളത്തിലെ വൈദ്യസമൂഹം ഇതിനെതിരെ പ്രതിഷേധിക്കുന്നു. പൊതു സമൂഹവും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണം. കാര്യങ്ങൾ ഇങ്ങനെ തുടരാൻ അനുവദിക്കരുത്. മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്നതിനിടെ സ്വന്തം ജീവൻ അപകടത്തത്തിലാകുന്ന സ്ഥിതി അംഗീകരിക്കാനാവില്ല. ഈ കാര്യത്തിൽ വർഷങ്ങളായി ഞങ്ങൾ പ്രതിഷേധം അറിയിക്കുന്നതാണ്.
ഇത് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ശക്തമായ ദേഷ്യവും കോപവും അമർഷവും അറിയിക്കുന്നു. കൊച്ചുകുട്ടിയാണ്, 23 വയസ്സ് ആകുന്നതേയുള്ളു.പരിശീലനത്തിനായാണ് കൊല്ലം താലൂക് ആശുപത്രിയിലെത്തിയത്. പ്രതി ആക്രമണകാരിയാണെന്നോ മദ്യപാനിയാണെന്നുള്ളതോ ന്യായീകരിക്കാനാവില്ല. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് ആരെയും കൊല്ലം എന്നുള്ള സ്ഥിതിയാണോ കേരളത്തിലേത്? ഒരിക്കലും അത് സ്വീകരിക്കാനാവില്ല. പോലീസ് അവരുടെ നടപടിയുമായി മുന്നോട്ട് പോകണം”- ഡോ:സുൽഫി പ്രതികരിച്ചു.