കുറച്ച് കാലമായി ഇന്റർവ്യൂകളിൽ തിളങ്ങി നിൽക്കുന്ന ‘തഗ്ഗ് സ്റ്റാറാണ്’ ധ്യാൻ ശ്രീനിവാസൻ. വളരെ കുറച്ച് സമയം കൊണ്ട് കൂടുതൽ പ്രേക്ഷക പ്രീതി നേടിയെടുത്ത യുവ താരം. പത്ത് വർഷങ്ങൾക്ക് മുന്നേ മലയാള സിനിമയിൽ എത്തിയെങ്കിലും മലയാളി പ്രേക്ഷകർക്കിടയിൽ ഇന്നാണ് ധ്യാൻ ശ്രീനിവാസൻ തന്റേതായ ഇടം നേടിയെടുത്തത്. സ്വതസിദ്ധമായ നർമവും കാര്യങ്ങൾ വെട്ടിതുറന്ന് പറയുന്നതിലെ സത്യസന്ധതയുമെല്ലാമാണ് ധ്യാനിനെ പ്രേഷകർക്കിടയിലെ ‘തഗ്ഗ് താര’മാക്കിയത്. ഇപ്പോഴിതാ, മലയാള സിനിമാമേഖലയിൽ വന്ന മാറ്റങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ധ്യാൻ. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
ഒരു സിനിമ ചെയ്യാൻ തീരുമാനിക്കുന്നതിന് മുൻപേ വിജയമാണോ പരാജയമാണോ ഉണ്ടാവുക എന്ന് മനസിലാക്കാൻ സാധിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോൾ ഇല്ലെന്നായിരുന്നു ധ്യാൻ നൽകിയ മറുപടി. മാത്രമല്ല, എന്തുകൊണ്ടാണ് ഇത്രയധികം സിനിമകൾ തനിക്ക് വരുന്നത് എന്നതിനെപ്പറ്റിയും ധ്യാൻ വ്യക്തമാക്കി. ലിമിറ്റഡ് ബഡ്ജറ്റിലുള്ള ചിത്രങ്ങളാണ് ചെയ്യാറുള്ളത്. നാല് കോടിയുടെയോ അഞ്ച് കോടിയുടെയോ പടങ്ങൾ ഏറ്റെടുക്കാറില്ല. എത്ര നല്ല കഥയാണെങ്കിലും ചെയ്യില്ല. കാരണം, സ്വന്തം മാർക്കറ്റ് വാല്യൂവിനെപറ്റി നല്ല ധാരണയുണ്ട്. അതേസമയം പടം തിയ്യറ്ററുകളിൽ പരാജയമാണെങ്കിലും ഒന്നിനും ഇതുവരെ നഷ്ടം സംഭവിച്ചിട്ടില്ല. അതിന് കാരണം ചെറിയ ബഡ്ജറ്റിലുള്ള പടങ്ങളാണ് എന്നതാണ്. അതിന് ഗുണങ്ങൾ ഏറെയുണ്ടെന്നും ധ്യാൻ പറഞ്ഞു.
അത്തരത്തിൽ മലയാള സിനിമാ മേഖലയെ പിടിച്ചു നിർത്താൻ ആദ്യം ചെയ്യേണ്ടത് നടന്മാർ ചെറിയ വേതനം വാങ്ങുക എന്നതാണ്. മലയാള സിനിമയ്ക്ക് താങ്ങാൻ പറ്റുന്ന ഒരു ബഡ്ജറ്റ് പരിധിയുണ്ട്. പ്രധാന നടന്മാരെ മാറ്റി നിർത്തിയാൽ പിന്നീട് വരുന്ന യുവതാരങ്ങൾ ഉൾപ്പെടെയുള്ളവർ മാർക്കറ്റ് വാല്യൂ അനുസരിച്ചുള്ള ബഡ്ജറ്റുകളിൽ പടങ്ങൾ ചെയ്യാൻ തീരുമാനിക്കണം. അതുകൊണ്ടാണ് കുറച്ച് കാലം കൊണ്ട് ഇത്രയും സിനിമകൾ ചെയ്യാൻ തനിക്ക് സാധിച്ചതെന്നും ധ്യാൻ വ്യക്തമാക്കി. മാത്രമല്ല, താൻ ഒരു നല്ല നടനായത് കൊണ്ടല്ല ഇത്രയും സിനിമകൾ ലഭിച്ചതെന്നും ധ്യാൻ കൂട്ടിച്ചേർത്തു.
” എനിക്ക് ശേഷം ഇൻഡസ്ട്രിയിൽ വന്ന ഒരുപാട് നടന്മാരിൽ ലക്ഷങ്ങളും കോടികളും വാങ്ങുന്നവരുണ്ട്. എന്നാൽ അവരുടെ മാർക്കറ്റ് വാല്യൂ എന്റേതിന് സമമാണ്. പണം കൊടുക്കാൻ ആൾക്കാരുള്ളത് കൊണ്ടാണല്ലോ ഇത് തുടരുന്നത്. മാത്രമല്ല രണ്ടോ മൂന്നോ പടങ്ങൾ ഹിറ്റ് ആവുമ്പോഴേക്കും പ്രതിഫലം കൂട്ടുന്നവരും ഇവരിൽ ഉൾപ്പെടും. എന്നാൽ പ്രധാന താരങ്ങൾക്കുള്ള മാർക്കറ്റ് വാല്യൂവിനെക്കാൾ വലുതല്ലതാനും ഇവരുടെ ബിസിനസ് വാല്യൂ. അവരെ സംബന്ധിച്ചിടത്തോളം മാത്രമേ റിസ്ക് ഉണ്ടാവുകയുള്ളൂ. ഒരു നടന്റെ മൂന്നോളം പടങ്ങൾ പരാജയപ്പെട്ടാലും ആ നടൻ വാങ്ങുന്ന വേതനത്തിൽ ഒരിക്കലും കുറവ് വരുത്താറില്ല. അത് തന്നെയാണ് മലയാളം ഇൻഡസ്ട്രിയിലെ പ്രധാന പ്രശ്നവും ” – ധ്യാൻ പറയുന്നു.
ഈ ഇടിവ് സംഭവിക്കുന്നത് കൊണ്ടാണ് സ്വന്തം ബാനറിൽ തന്നെ പടങ്ങൾ ചെയ്യുന്നത്. മറ്റൊരാളുടെ പണം ഉപയോഗിച്ച് പരീക്ഷണം നടത്താൻ ആഗ്രഹിക്കുന്നില്ല എന്നും ധ്യാൻ വ്യക്തമാക്കി. ഇതാണ് ഫന്റാസ്റ്റിക് എന്ന പ്രൊഡക്ഷൻ കമ്പനി തുടങ്ങാനുണ്ടായ കാരണമെന്നും ധ്യാൻ കൂട്ടിച്ചേർത്തു. വരും കാലങ്ങളിൽ മറ്റൊരു ബാനറിൽ പടങ്ങൾ ചെയ്യേണ്ടി വന്നാൽ പോലും ചിന്തിച്ചിട്ടേ ഏറ്റെടുക്കുകയുള്ളു എന്നും താരം പറഞ്ഞു.
അതേസമയം സിനിമകൾ തിയ്യറ്ററിൽ ഇറങ്ങിയ അന്ന് തന്നെ റിവ്യൂകൾ വരുന്നത് സിനിമയുടെ നിലനിൽപ്പിനെ ബാധിക്കുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. നല്ല സിനിമകൾക്ക് മോശം റിവ്യൂ പറഞ്ഞാലും സിനിമ കാണുന്ന പ്രേക്ഷകന് നല്ലതാണോ ചീത്തയാണോ എന്ന് മനസിലാക്കാനുള്ള കഴിവുണ്ടെന്നും ധ്യാൻ പറഞ്ഞു. കൈ നിറയെ സിനിമകളുമായി മലയാള സിനിമയിലെ എല്ലാ മേഖലയിലും തന്റേതായ ഇടം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഈ യുവതാരം.