ഒരു ദശാബ്ദത്തിന് ശേഷം ഡൽഹി മുൻസിപ്പൽ കോർപ്പറേഷന് ഒരു വനിതാ മേയർ വരുന്നു. 2011 ലാണ് അവസാനമായി രജനി ആബ്ബി എന്ന വനിതാ മേയർ ഉണ്ടായിരുന്നത്. 1958 ൽ ഡൽഹിയിലെ മുൻസിപ്പൽ കോർപ്പറേഷൻ നിലവിൽ വന്ന ൽ സമയത്ത് മേയർ ആയി നിയമിതയായത് സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന അരുണ ആസിഫലിയായിരുന്നു.
2012 വരെ ഡൽഹിയ്ക്ക് ഒരു മേയറാണ് ഉണ്ടായിരുന്നത്. എന്നാൽ 2012 ന് കോർപ്പറേഷൻ നോർത്ത്, സൗത്, ഈസ്റ്റ് എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ടു. ശേഷം മൂന്ന് മേയർമാർ ഉണ്ടാവുകയും ചെയ്തു. എന്നാൽ കഴിഞ്ഞ വർഷം മൂന്ന് കോർപ്പറേഷനുകളും വീണ്ടും യോജിപ്പിക്കുകയും മുൻസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി എന്നാക്കി മാറ്റുകയും ചെയ്തു.
അതേസമയം കോർപ്പറേഷൻ ഓഫ് ഡൽഹി ആയി മാറിയതിന് ശേഷം നടക്കുന്ന ആദ്യ മേയർ തെരഞ്ഞെടുപ്പാണിതെന്ന പ്രത്യേകത കൂടിയുണ്ട്. രണ്ടാം മുൻസിപ്പൽ ഹൗസ് ചേർന്നായിരിക്കും മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുക്കുക. എന്നാൽ അഞ്ചുവർഷത്തെ മേയർ പദവി ഓരോ വർഷവും വിവിധ വിഭാഗങ്ങൾക്കായി വീതം വെച്ചിരിക്കുകയാണ്.
ആദ്യത്തെ വർഷം വനിതാ സംവരണമാണുള്ളത്. ഇതാണ് ഈ വർഷം ഡൽഹിക്ക് വനിതാ മേയർ ഉണ്ടാകുന്നതിന്റെ കാരണം. അതേസമയം രണ്ടാം ഘട്ടത്തിൽ പൊതു വിഭാഗത്തിനും മൂന്നാം വർഷം സംവരണ വിഭാഗത്തിനും നാലും അഞ്ചും വർഷങ്ങൾ വീണ്ടും ജനറൽ വിഭാഗത്തിനും നൽകും.