ഗബ്രിയേല ചുഴലിക്കാറ്റ് നാശംവിതച്ച ന്യൂസിലാൻഡിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രളയവും മണ്ണിടിച്ചിലും രൂക്ഷമായ സാഹചര്യത്തിലാണ് എമർജൻസി മാനേജ്മെന്റ് മന്ത്രി കീറൻ മക്അനുൾട്ടി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കനത്ത മഴയും കാറ്റും മൂലം 46000 ത്തോളം വീടുകളിലെ വൈദ്യുതി ബന്ധം തകരാറിലായെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
വടക്കൻ ദ്വീപിന്റെ ഭൂരിഭാഗം പ്രദേശത്തും ചുഴലിക്കാറ്റ് വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. നിരവധി റോഡുകൾ തകരുകയും പല പ്രദേശങ്ങളും വെള്ളത്തിനടിയിലാവുകയും ചെയ്തു. അതേസമയം ചൊവ്വാഴ്ച കൂടുതൽ മഴയും കാറ്റും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഇത് വലിയ വെല്ലുവിളിയായി മാറുമെന്ന് എമർജൻസി മാനേജ്മെന്റ് മന്ത്രി മക്അനുൾട്ടി അറിയിച്ചു.
ന്യൂസിലാൻഡിലെ ഏറ്റവും വലിയ നഗരമായ ഓക്ക്ലൻഡിന് സമീപമുള്ള നിരവധി സ്ഥലങ്ങൾ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം ദുരിതത്തിലാണ്. കൂടാതെ ഗിസ്ബോണ്‍ തീരപ്രദേശം, തൈരാവിത്തി എന്നീ സ്ഥലങ്ങൾ വൈദ്യുതിയും മൊബൈല്‍ നെറ്റ് വർക്കും റോഡ് സൗകര്യവും ഇല്ലാതെ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. വെസ്റ്റ് ഓക്ക്ലൻഡിൽ ഒരു വീട് തകർന്നു. കൂടാതെ ദുരന്ത നിവാരണത്തിനെത്തിയ ഒരു അഗ്നിശമന സേനാംഗത്തെ കാണാതാകുകയും മറ്റൊരാൾ ഗുരുതരാവസ്ഥയിലാകുകയും ചെയ്തുവെന്ന് ന്യൂസിലൻഡ് ഫയർ ആൻഡ് എമർജൻസി സർവീസ് അറിയിച്ചു.
അതേസമയം കാലാവസ്ഥ മോശമായതിനെ തുടർന്ന് തിങ്കളാഴ്ച വിമാന സർവീസ് നിർത്തിവച്ചിരുന്നു. ചൊവ്വാഴ്ചയോടെ ചില സർവീസുകൾ പുനരാരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി എയർ ന്യൂസിലാൻഡ് അറിയിച്ചു. മൂന്നാം തവണയാണ് ന്യൂസിലാൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 2019 ലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണം, 2020ൽ കോവിഡ് എന്നിവയെ തുടർന്നാണ് മുൻപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.