സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് സന്ദേശമയച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിദ്ദയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ആണ് കിരീടാവകാശിക്ക് മോദി നൽകിയ സന്ദേശം രേഖാമൂലം കൈമാറിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള് അവസരങ്ങളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. നിലവിലെ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും അതിനായി നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, ഇന്ത്യയിലെ സൗദി അംബാസഡർ സാലിഹ് അൽ ഹുസൈനി, ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ഓഫീസിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
കോവിഡ് കാലത്ത് സൗദി അറേബ്യ ഇന്ത്യയ്ക്ക് ഓക്സിജനും മെഡിക്കല്‍ ഉപകരണങ്ങളും നല്കി സഹായിച്ചതിനെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ പ്രകീര്‍ത്തിക്കുകയും സ്മരിക്കുകയും ചെയ്തു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി റിയാദിലെത്തിയതാണ് ഡോ. എസ്. ജയശങ്കര്‍. സൗദി അറേബ്യയില്‍ ഇന്ത്യന്‍ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യത്തോട് ജയശങ്കര്‍ അനുകൂലമായി പ്രതികരിച്ചു. ഇന്ത്യന്‍ എംബസിയില്‍ നടന്ന സംവാദ പരിപാടിയില്‍ പ്രവാസികള്‍ ഈ വിഷയം ഉന്നയിച്ചപ്പോഴാണ് ആവശ്യം പരിഗണിക്കാമെന്ന് മറുപടി പറഞ്ഞത്.