കോട്ടയം: കുവൈത്ത് അഗ്നിബാധയിൽ മരിച്ച കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ശ്രീഹരിയുടെ സംസ്കാരം പിന്നീട്. കാനഡയിലുള്ള ശ്രീഹരിയുടെ സഹോദരൻ എത്താൻ വൈകുന്ന സാഹചര്യത്തിലാണ് സംസ്കാരം മാറ്റിവച്ചത്. കൊച്ചിയിൽ നിന്നും കോട്ടയം സെൻ്റ് ജൂഡ് ആശുപത്രിയിൽ എത്തിച്ച മൃതദേഹം താത്കാലികമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മന്ത്രി വി എൻ വാസവൻ, ജോബ് മൈക്കിൾ എംഎൽഎ ജില്ലാ കളക്ടർ എന്നിവർ എത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
27-കാരനായ ശ്രീഹരിയുടെ സംസ്കാരം നാളെ നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ കാനഡയിലുള്ള സഹോദരൻ എത്താൻ വൈകുമെന്ന് ഉറപ്പായതോടെ സംസ്കാരം നീട്ടിവയ്ക്കുകയായിരുന്നു. കാനഡയിൽ ജോലി ചെയ്യുന്ന ശ്രീഹരിയുടെ അമ്മയുടെ സഹോദരിയുടെ മകനായ ആരോമലിനാണ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്ര മുടങ്ങിയത്. ആരോമൽ എത്തിയ ശേഷം ഞായറാഴ്ച ശ്രീഹരിയുടെ സംസ്കാരം നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.
കാനഡയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ കയറി മൂന്നു മണിക്കൂറിന് ശേഷമാണ് വിമാനം റദ്ദ് ചെയ്തതെന്ന് ആരോമൽ ബന്ധുക്കളെ അറിയിച്ചത്. സാങ്കേതിക പ്രശ്നമാണ് വിമാനം റദ്ദാക്കാൻ കാരണമായി എയർഇന്ത്യ അധികൃതർ പറയുന്നത്. പകരം യാത്രയ്ക്കുള്ള സംവിധാനവും അനിശ്ചിതമായി നീളുന്ന അവസ്ഥയായി ഇതോടെയാണ് ശ്രീഹരിയുടെ സംസ്കാരം നീട്ടാൻ ബന്ധുക്കൾ തീരുമാനിച്ചത്. ഏറ്റവും ഒടുവിൽ കിട്ടുന്ന വിവരം അനുസരിച്ച് എയർഇന്ത്യയ്ക്ക് പകരം ഇത്തിഹാദ് വിമാനത്തിൽ ആരോമലിന് ടിക്കറ്റ് ലഭിച്ചിട്ടുണ്ട്.
മെക്കാനിക്കൽ എൻജിനീയറായ ശ്രീഹരി അക്കാദമിതലത്തിൽ മികച്ച നിലവാരം പുലർത്തിയായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ഇത്തിത്താനം സ്വദേശിയായ ശ്രീഹരി പ്രദീപ് എട്ടു ദിവസം മുമ്പാണ് കുവൈത്തിൽ ജോലിക്ക് എത്തിയത്. കുവൈത്തിൽ ശ്രീഹരി താമസിക്കുന്ന ലേബർ ക്യാംപിന് സമീപം തന്നെയായിരുന്നു പിതാവ് പ്രദീപും ജോലി ചെയ്തിരുന്നത്.
അപകട വാർത്തയറിഞ്ഞ പ്രദീപ് ശ്രീഹരിയെ തേടി ക്യാംപിലേക്ക് എത്തിയെങ്കിലും കാണാനായില്ല. ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടും കിട്ടിയില്ല. ഒടുവിൽ ആശുപത്രി മോർച്ചറിയിൽ എത്തിയ പരിശോധനയിൽ കൈയിലെ ടാറ്റു കണ്ടാണ് പ്രദീപ് സ്വന്തം മകനെ തിരിച്ചറിഞ്ഞത്. മുഖമാകെ നീരുവച്ചതിനാൽ മകനെ തിരിച്ചറിയാൻ സാധിച്ചില്ലെന്ന് പ്രദീപ് പറയുന്നു. പ്രദീപും എൻബിടിസി കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. പ്രദീപ് തന്നെയാണ് നാട്ടിലെ ബന്ധുക്കളെ മരണവിവരം അറിയിച്ചത്. മകൻ്റെ സംസ്കാരചടങ്ങിൽ പങ്കെടുക്കാനായി പ്രദീപ് നാട്ടിലെത്തിയിട്ടുണ്ട്.