ലോകമാകെ വീണ്ടും കോവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. ഡിസംബർ 20 വരെയുള്ള ദിവസത്തിൽ ഇതുവരെ 1.1 കോടി പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ആഫ്രിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും രോഗവ്യാപനമുണ്ട്. വരുംദിവസങ്ങളിൽ കോവിഡ് കൂടുതൽ രൂക്ഷമാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
15 രാജ്യങ്ങളിലാണ് രോഗബാധ കൂടുതൽ. അഞ്ച് വീതം രാജ്യങ്ങൾ ഏഷ്യയിലും യൂറോപ്പിലുമാണ്. രണ്ട് വീതം രാജ്യങ്ങൾ ഒഷ്യാന മേഖലയിലും സൗത്ത് അമേരിക്കയിലും. ഒരെണ്ണം നോർത്ത് അമേരിക്കയിലും. ഏറ്റവും കുടൂതൽ പുതിയ രോഗികൾ ജപ്പാനിലാണ് 25.8 ലക്ഷം. ദക്ഷിണ കൊറിയ–12.3 ലക്ഷം, അമേരിക്ക–11.9 ലക്ഷം എന്നിങ്ങനെയാണ് രോഗബാധയിൽ മുന്നിലുള്ള മറ്റു രാജ്യങ്ങൾ.
ചൈനയിൽ സ്ഥിതി അതിരൂക്ഷമാണ്. പ്രതിദിനം 10 ലക്ഷം കോവിഡ് ബാധിതരും 5000 മരണവുമാണ് ചൈനയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതേ നില തുടർന്നാൽ 2023 മാർച്ച് മാസമാകുന്നതോടെ അത് 4.2 മില്യൺ വരെ എത്തിയേക്കാം. ആശുപത്രികൾ രോഗബാധിതരെ കൊണ്ട് നിറഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയിൽ ഈ കാലയളവിൽ രോഗികൾ 3600 മാത്രമാണുണ്ടായത്. കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കനത്ത ജാഗ്രത പുലർത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം. മാസ്ക് ധരിക്കണം. പ്രായമായവരും മറ്റും കരുതൽ ഡോസ് എടുക്കണം. സംസ്ഥാനങ്ങൾ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം. വാക്സീനുകളും മരുന്നുകളും ആശുപത്രികളിൽ ഉറപ്പുവരുത്തണം എന്നിങ്ങനെയാണ് നിർദേശങ്ങൾ.
അതേസമയം കോവിഡ് വാക്സിനേഷൻ മികച്ച രീതിയിൽ നടത്തിയ രാജ്യങ്ങളിലും മരണം ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.