പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ വില്ലേജ് ഫിൽഡ് അസിസ്റ്റൻ്റിൻ്റെ സ്വത്ത് കണ്ട് ഞെട്ടി വിജിലൻസും നാട്ടുകാരും. ഏതാണ്ട് ഒരു കോടിയിലേറെ രൂപയുടെ സമ്പാദ്യം സുരേഷ് കുമാറിനുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ പാലക്കയത്തെ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റൻ്റായി ജോലി ചെയ്യുകയായിരുന്നു സുരേഷ് കുമാർ.
ഇയാളുടെ മുറിയിൽ നിന്നും 35,70,000 രൂപ കവറിൽ കെട്ടിയ നിലയിൽ വിജലൻസ് കണ്ടെത്തി. കൂടാതെ ഒൻപതിനായിരം രൂപയുടെ നാണയങ്ങളും 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിൻ്റെ രേഖകളും ഇയാളുടെ മുറിയിൽ നിന്നും വിജിലൻസ് പിടിച്ചെടുത്തു. ഇയാളുടെ സേവിംഗ്സ് അക്കൌണ്ടിൽ 25 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ശമ്പളം വരുന്ന സാലറി അക്കൗണ്ട് ഇയാൾ തൊട്ടിട്ടില്ലെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നത്.
കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, അടിവസ്ത്രങ്ങൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടു കണക്കിന് പേനകൾ എന്നിവ സുരേഷ് കുമാറിൻറെ മുറിയിൽ നിന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തോളമായി ഇയാൾ വിജിലൻസിൻ്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ കൈക്കൂലി നൽകുന്നതിനിടെ ഇയാളെ പിടികൂടിയ വിജിലൻസ് ഇയാളുടെ മുറി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ലക്ഷങ്ങളാണ്. ഒറ്റമുറി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സുരേഷ് കുമാർ അവിവാഹിതനാണ്. ഇയാൾക്ക് ഒരു സഹോദരി മാത്രമേയുള്ളൂ എന്നാണ് അറിയുന്നതെന്നും ഇയാളുടെ സഹപ്രവർത്തകർ പറയുന്നത്.
വാടകമുറിയിൽ തീർത്തും ലളിത ജീവിതമാണ് സുരേഷ് കുമാർ നയിച്ചതെന്ന് നാട്ടുകാർ പറയുന്നു. സ്വന്തമായി ഇരുചക്രവാഹനമോ കാറോ പോലും ഇയാൾക്കുണ്ടായിരുന്നില്ല. ലക്ഷക്കണക്കിന് രൂപയുടെ പണം സൂക്ഷിച്ച മുറി ശരിക്കും പൂട്ടാതെയാണ് ഇയാൾ പുറത്തിറങ്ങി നടന്നിരുന്നതെന്നാണ് അയൽവാസികൾ പറയുന്നത്. കൈക്കൂലി വാങ്ങി കുപ്രസിദ്ധനായിരുന്ന സുരേഷ് കുമാർ നാട്ടുകാരിൽ നിന്നും പണം കൈപ്പറ്റിയിരുന്ന കാര്യം അറിയില്ലെന്നാണ് വില്ലേജ് ഓഫീസർ പറയുന്നത്.
അതേസമയം അവിവാഹിതനായിരുന്നതിനാൽ തനിക്ക് ജീവിക്കാൻ വളരെ കുറച്ച് പണമേ വേണ്ടി വന്നുള്ളൂവെന്നാണ് സുരേഷ് കുമാർ വിജിലൻസിന് നൽകിയിരിക്കുന്ന മൊഴി. സ്വന്തമായി വീട് പണിയാനാണ് ഇത്രയും പണം സൂക്ഷിച്ചതെന്നും ഇയാൾ വിജിലൻസിനോട് പറഞ്ഞു. പ്രതിയെ ഇന്ന് തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
തുടർന്ന് കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി ഇയാളുടെ മുൻകാലത്തെ അഴിമതികളെക്കുറിച്ച് വിശദമായി പരിശോധിക്കാനാണ് വിജിലൻസ് ഉദ്യോഗസ്ഥരുടെ നീക്കം. സുരേഷ് കുമാറിൻ്റെ തിരുവനന്തപുരത്തെ കുടുംബവീട്ടിൽ ഇന്നലെ രാത്രി വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. ആദ്യമായാണ് ഇയാൾക്കെതിരെ പരാതി കിട്ടുന്നതെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നത്.