കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ. സ്ഥാനം ഉറപ്പിക്കാൻ തരൂരും ഖാർഗെയും അവസാന വട്ട പ്രചരണത്തിലാണ്. ശശി തരൂർ ഉത്തർപ്രദേശിലെ ലക്നൗവിലും മല്ലികാർജുൻ ഖാർഗെ സ്വന്തം നാടായ കർണാടകത്തിലും ആണ് ഇന്ന് പ്രചാരണം നടത്തുക. അവസാന നിമിഷത്തിൽ കൂടുതൽ നേതാക്കളെ ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് ഇരുവരും
നാളെ രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. എഐസിസിയിലും പിസിസികളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള വോട്ടര്‍മാര്‍ക്കായി ഒരു ബൂത്തും സജ്ജമാക്കിയിട്ടുണ്ട്. 9376 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. രഹസ്യ ബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പ്. വോട്ടെടുപ്പിന് ശേഷം വിമാനമാര്‍ഗം ചൊവ്വാഴ്ച ബാലറ്റ് പെട്ടികള്‍ ദില്ലിയിലെത്തിക്കും. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
തരൂരിന് വോട്ട് അഭ്യർഥിച്ച് കോൺഗ്രസ് എംപി കാർത്തി ചിദംബരം ഇന്നലെ രംഗത്ത് എത്തിയിരുന്നു. എ.ഐ.സി.സിയുടെ അപ്രഖ്യാപിത വിലക്ക് മറികടന്നാണ് കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ കമൽനാഥ് തരൂരിന് സ്വീകരണം ഒരുക്കിയത്. അതേസമയം ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന പരിഗണനയില്‍ ഭൂരിപക്ഷം പിസിസികളും, നേതാക്കളും ഖര്‍ഗെയെയാണ് പിന്തുണക്കുന്നത്.